ADVERTISEMENT

തിരുവനന്തപുരം ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെറ്ററിനറി സർവകലാശാല പ്രോ ചാൻസലർ കൂടിയായ മന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ടത് മരണം നടന്നു 10 ദിവസത്തിനുശേഷം. കൃത്യനിർവഹണത്തിൽ വീഴ്ചയുണ്ടെന്ന റിപ്പോർട്ട് ലഭിച്ചിട്ടും ഡീനിന്റെ സസ്പെൻഷൻ നടപടികൾ വൈകിയെന്നും ആരോപണമുണ്ട്.

General KTM-Kottayam-Manorama-Second-A-04032024-1.sla

ഫെബ്രുവരി 18നാണ് സിദ്ധാർഥൻ മരിച്ചത്. മരണം ആൾക്കൂട്ട വിചാരണയെത്തുടർന്നാണെന്ന് വാർത്ത വന്നതോടെ 28നാണ് മന്ത്രിയുടെ ഓഫിസിൽനിന്നു വിസി ഡോ. എം.ആർ.ശശീന്ദ്രനാഥിനോടു റിപ്പോർട്ട് തേടിയത്. മാർച്ച് 1ന് ശശീന്ദ്രനാഥ് റിപ്പോർട്ട് നൽകി. ഡീൻ ഡോ. എം.കെ.നാരായണൻ വിസിക്കു നൽകിയ റിപ്പോർട്ടിന്റെ പകർപ്പും ഇതിൽ ഉൾപ്പെടുത്തിയിരുന്നു.

ഡീനിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്നും ഹോസ്റ്റൽ വാർഡന്റെ ചുമതലകൾ നിറവേറ്റിയില്ലെന്നും മന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ടിലുണ്ടായിരുന്നു. ഡീനിനെ സസ്പെൻഡ് ചെയ്യാൻ അന്നുതന്നെ വിസിക്ക് ഉന്നത നിർദേശം ലഭിച്ചെങ്കിലും നടപടിയെടുത്തില്ല. ഇതിന്റെ പിറ്റേന്ന് വിസിയെ ചാൻസലർ കൂടിയായ ഗവർണർ‌ സസ്പെൻഡ് ചെയ്തു. ഇതോടെ ഡീനിന് എതിരെയുള്ള നടപടി മുടങ്ങി. വിസിയുടെ ചുമതല ലഭിച്ച ഡോ. പി.സി.ശശീന്ദ്രനും ഡീനിനെതിരെ നടപടിയെടുത്തിട്ടില്ല.

എന്നാൽ, റിപ്പോർട്ട് ലഭിച്ചയുടൻ ഡീനിനെ സസ്പെൻഡ് ചെയ്യാൻ വിസിയോടു ഫോണിലൂടെ മന്ത്രി നിർദേശിച്ചതായും പിറ്റേന്നു രാവിലെയും മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രിയുടെ ഓഫിസ് പറഞ്ഞു. 

ഹോസ്റ്റലിൽ നടന്നത് പരാമർശിക്കാതെ ഡീനിന്റെ റിപ്പോർട്ട്

സിദ്ധാർഥന്റെ മരണത്തെക്കുറിച്ച് ഡീൻ ഡോ. നാരായണൻ വിസിക്കു കഴിഞ്ഞയാഴ്ച കൈമാറിയ റിപ്പോർട്ടിലുള്ളത് വൈത്തിരി പൊലീസിന്റെ അന്വേഷണവും ആന്റി റാഗിങ് കമ്മിറ്റി യോഗതീരുമാനങ്ങളും 12 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിനെക്കുറിച്ചും മാത്രം.

16ന് രാത്രി സിദ്ധാർഥന് കോളജ് മെൻസ് ഹോസ്റ്റലിൽ മർദനമേറ്റെന്നു മൊഴിയുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഹോസ്റ്റലിൽ സംഭവിച്ചത് എന്താണെന്നു റിപ്പോർട്ടിലില്ല. ആന്റി റാഗിങ് കമ്മിറ്റി യോഗതീരുമാനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിലും സിദ്ധാർഥനു നേരെയുണ്ടായ അക്രമത്തെക്കുറിച്ചു പരാമർശമില്ല.

ഡീനിനെയും അസി. വാർഡനെയും സസ്പെൻഡ് ചെയ്യും: മന്ത്രി

കൊല്ലം ∙ പൂക്കോട് വെറ്ററിനറി കോളജിലെ ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു. വാർഡൻ എന്ന നിലയിൽ ഡീൻ ഹോസ്റ്റലിൽ ഉണ്ടാകണം. ഡീനിന്റെ ഭാഗത്തു വീഴ്ച സംഭവിച്ചിട്ടുണ്ട്. ഡീൻ എന്ന നിലയിൽ ഉത്തരവാദിത്തം നിർവഹിച്ചില്ല. സിസിടിവി ക്യാമറ നിരീക്ഷണം ഹോസ്റ്റലിൽ ഏർപ്പെടുത്തുമെന്നും ചിഞ്ചുറാണി പറഞ്ഞു. 

English Summary:

J.S.Siddarthan's Death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com