ADVERTISEMENT

പത്തനംതിട്ട ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് നേട്ടം കൊയ്യുമ്പോഴും ലോക്സഭാ മണ്ഡലം അകന്നുനിന്നു. ഒരുകാലത്ത് യുഡിഎഫ് കോട്ടയായി കരുതിയ ജില്ലയിൽ അവരുടെ ശക്തികേന്ദ്രമായി തുടരുന്നത് ലോക്സഭാ മണ്ഡലമാണ്.

ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളും ചേരുന്നതാണു പത്തനംതിട്ട ലോക്സഭാ മണ്ഡലം. മണ്ഡലത്തിലെ 7 നിയമസഭാ സീറ്റുകളും എൽഡിഎഫിനാണ്. എന്നാൽ, 2009ൽ ലോക്സഭാ മണ്ഡലം രൂപീകൃതമായപ്പോൾ മുതൽ ജയം യുഡി എഫിലെ ആന്റോ ആന്റണിക്കും.

ആന്റോ നാലാം പോരാട്ടത്തിന് ഇറങ്ങുമെന്ന് ഏറക്കുറെ ഉറപ്പായിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർഥി ടി.എം.തോമസ് ഐസക് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ബിജെപി സ്ഥാനാർഥി അനിൽ ആന്റണിയാണ്.

എംപി എന്ന നിലയിൽ ആന്റോയുടെ പ്രകടനം തുണയ്ക്കുമെന്നു യുഡിഎഫ് കരുതുന്നു. 2 കേന്ദ്രീയ വിദ്യാലയങ്ങൾ, കോവിഡ് കാല പ്രവർത്തനങ്ങൾ, എംപി ഫണ്ട് ഉപയോഗിച്ചു നടപ്പാക്കിയ വിവിധ പദ്ധതികൾ എന്നിവ ആന്റോയ്ക്കു കരുത്താകുന്നു.

ജില്ലയുടെ ചുമതലയുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയംഗമെന്ന നിലയിൽ തോമസ് ഐസക്കിന് മണ്ഡലം അന്യമല്ല. മൈഗ്രേഷൻ കോൺക്ലേവ് എന്ന പരിപാടിയിലൂടെ ജില്ലയിലെ പ്രവാസികളെ കൂടെനിർത്താനും വയോജനങ്ങൾ ഏറെയുള്ള ജില്ലയെന്ന നിലയിൽ അവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടും പിടിച്ചുകയറാനാണ് ഐസക് ശ്രമിക്കുന്നത്. 

ശബരിമല പ്രക്ഷോഭകാലത്തു നടന്ന തിരഞ്ഞെടുപ്പിൽ അതിന്റെ മുൻനിരയിലുണ്ടായിരുന്ന കെ.സുരേന്ദ്രൻ സമാഹരിച്ച 2,97,396 വോട്ടുകളാണ് ബിജെപിയുടെ ഇതുവരെയുള്ള മികച്ച സ്കോർ. പറഞ്ഞുകേട്ട പേരുകളെല്ലാം മറികടന്നാണ് അനിൽ ആന്റണിയുടെ വരവ്.

റബറിന്റെ വിലയിടിവും വന്യജീവിശല്യവുമുൾപ്പെടെ കർഷകപ്രശ്നങ്ങൾ മുഖ്യചർച്ചയാകും. മികച്ച ടൂറിസം പദ്ധതികളോ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളോ ജില്ലയിൽ ഇല്ല. വർധിച്ച വിദേശ കുടിയേറ്റവും ചർച്ച ചെയ്യപ്പെടും.

English Summary:

Loksabha Election 2024: Pathanamthitta Constituency Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com