ADVERTISEMENT

കൊച്ചി∙ മോൻസൻ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പു കേസി‍ൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മുൻ യൂത്ത്കോൺഗ്രസ് നേതാവ് എബിൻ ഏബ്രഹാമാണു മൂന്നാം പ്രതി. വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എറണാകുളം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

സുധാകരന്റെ ഉറപ്പിൽ പരാതിക്കാരിൽ ഒരാൾ 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിനു നൽകിയെന്നും ഇതിൽനിന്നു 10 ലക്ഷം രൂപ സുധാകരനു നൽകിയെന്നുമാണു പ്രോസിക്യൂഷൻ കേസ്. ഡ്രൈവർ അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു സുധാകരനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയത്. മോൻസൻ തട്ടിപ്പുകാരനാണെന്നും കൈവശമുള്ള പുരാവസ്തുക്കൾ വ്യാജമാണെന്നും സുധാകരന് അറിയാമായിരുന്നു എന്നാണു ക്രൈംബ്രാഞ്ചിന്റെ ആരോപണം. കേസിൽ 7 പേർക്കെതിരെയാണ്‌ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ശേഷിക്കുന്ന നാലു പേർക്ക് എതിരെ അന്വേഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം സമർപ്പിക്കും.

കഴിഞ്ഞ ജൂണിലാണു കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ സുധാകരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യം ലഭിച്ച ശേഷമാണു സുധാകരൻ ചോദ്യം ചെയ്യലിനു ഹാജരായത്. അന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടു. പുരാവസ്തു ഇടപാടിൽ മോൻസനു ഗൾഫിലെ രാജകുടുംബത്തിൽ നിന്നു ലഭിച്ച കോടിക്കണക്കിനു രൂപയുടെ കൈമാറ്റം കേന്ദ്രസർക്കാർ തടഞ്ഞതിനാൽ അതു വിട്ടുകിട്ടാൻ 25 ലക്ഷം രൂപയുടെ ആവശ്യമുണ്ടെന്നാണു പരാതിക്കാരെ മോൻസൻ അറിയിച്ചത്. ഡൽഹിയിലെ തടസ്സങ്ങൾ നീക്കി പണം ലഭിക്കുമ്പോൾ ലാഭവിഹിതം സഹിതം വൻതുകയാണു പരാതിക്കാരനു മോൻസൻ വാഗ്ദാനം ചെയ്തത്. ഇതിനാവശ്യമായ സഹായങ്ങൾ ചെയ്യാനാണെന്നു പറഞ്ഞു പരാതിക്കാരെ വിശ്വസിപ്പിച്ചാണു 10 ലക്ഷം രൂപ സുധാകരനു കൈമാറിയത്. മുൻ ഡിഐജി എസ്. സുരേന്ദ്രൻ, ഐജി ജി. ലക്ഷ്മൺ എന്നിവരും പ്രതികളാണ്. ഇതേ തട്ടിപ്പ് ആവർത്തിച്ചു പലരുടെ പക്കൽ നിന്നായി 10 കോടി രൂപയോളം മോൻസൻ തട്ടിയെടുത്തെന്നാണ് ആരോപണം. 

English Summary:

Monson Mavunkal antiquities fraud case: K. Sudhakaran second accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com