ADVERTISEMENT

തിരുവനന്തപുരം ∙ നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല സമരം 24 ദിവസം പിന്നിട്ടിട്ടും സർക്കാർ ചർച്ചയ്ക്കു തയാറാകാത്തതിൽ പ്രതിഷേധിച്ചു സിപിഒ റാങ്ക് ഹോൾഡർമാർ നടത്തിയ റോഡ് ഉപരോധം സംഘർഷത്തിൽ കലാശിച്ചു. 

പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ രണ്ടു ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന 2 ഉദ്യോഗാർഥികൾക്കും പൊലീസ് അതിക്രമം തടയാൻ ഇടപെട്ട  കെഎസ്‍യു, യൂത്ത് കോൺഗ്രസ് നേതാക്കളായ 4 പേർക്കും പരുക്കേറ്റു. കെഎപി 5 ബറ്റാലിയനിലെ ഉദ്യോഗാർഥികൾക്കും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് കുര്യാത്തി, കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് ബൈജു കാസ്ട്രോ, ഫൈസൽ എന്നിവർക്കാണ് പരുക്കേറ്റത്. 8 ഉദ്യോഗാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. 

ഉദ്യോഗാർഥികൾ രാത്രി വൈകിയും എംജി റോഡിന്റെ ഒരുവശം ഉപരോധിച്ചു.

ഇന്നലെ വൈകിട്ട് 3ന് ആയിരുന്നു സെക്രട്ടേറിയറ്റ് പടിക്കൽ നാടകീയ രംഗങ്ങൾ. ചർച്ചയ്ക്ക് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസുമായി ഉദ്യോഗാർഥികൾ പലതവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അധികൃതർ അനുമതി നൽകിയില്ല. തുടർന്ന് നാനൂറോളം ഉദ്യോഗാർഥികൾ ഇരുവശത്തെയും റോഡുകൾക്ക് കുറുകെ  കിടന്നു. 

പൊലീസ് എത്തി ലാത്തിച്ചാർജിനു തയാറായതോടെ, ഉദ്യോഗാർഥികൾക്കു പിന്തുണയുമായി തൊട്ടടുത്ത സമരപ്പന്തലിൽ നിരാഹാരം അനുഷ്ഠിക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അടക്കം അൻപതോളം യൂത്ത് കോൺഗ്രസ്, കെഎസ്‌യു നേതാക്കൾ  രംഗത്തുവന്നു. ഉപരോധം മുക്കാൽ മണിക്കൂർ പിന്നിട്ടതോടെ 8 ഉദ്യോഗാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഇവർ  പൊലീസ് വാഹനത്തിനു കുറുകെ റോഡിൽ കിടന്നു. ഇവരെ പൊലീസ് വലിച്ചിഴച്ചു മാറ്റിയത് രാഹുലിന്റെ നേതൃത്വത്തിൽ തടഞ്ഞതോടെ ലാത്തി വീശുകയായിരുന്നു. 

പിന്നീട്  യൂത്ത്കോൺഗ്രസുകാരും പൊലീസും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. ഉന്തും തള്ളും 15 മിനിറ്റോളം തുടർന്നു. ഒടുവിൽ യൂത്ത് കോൺഗ്രസ് നേതാക്കളുമായി കന്റോൺമെന്റ് അസി.കമ്മിഷണർ ചർച്ച നടത്തുകയും ഉദ്യോഗാർഥികൾക്ക് എതിരെ കേസ് എടുക്കില്ലെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു. എന്നാൽ ചർച്ചയ്ക്കു വിളിക്കാതെ  പിന്മാറില്ലെന്ന് പ്രഖ്യാപിച്ച് രാത്രി വൈകിയും റോഡിൽ കിടക്കുകയാണ് ഉദ്യോഗാർഥികൾ.

English Summary:

CPO rank holders protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com