ADVERTISEMENT

തിരുവനന്തപുരം ∙സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം ഇൗയാഴ്ച കൊണ്ടും പൂർത്തിയാക്കാൻ കഴിഞ്ഞേക്കില്ല. 3 ദിവസം കൊണ്ടു ശമ്പളവും പെൻഷനും വിതരണം ചെയ്യുമെന്നായിരുന്നു സർക്കാർ കഴിഞ്ഞ ദിവസം ഉറപ്പു നൽകിയതെങ്കിലും പകുതിജീവനക്കാർക്കു പോലും നൽകാനായില്ല. സെക്രട്ടേറിയറ്റിലെ ജീവനക്കാർക്കു മാത്രമാണ് ഏതാണ്ട് പൂർണമായി ശമ്പളം നൽകിയത്. ഇതോടെ സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. എന്നാൽ, ആദ്യദിനം ശമ്പളം ലഭിക്കേണ്ട പൊലീസുകാരിൽ നല്ലൊരു വിഭാഗം പേർ ഇപ്പോഴും ശമ്പളത്തിനായുള്ള കാത്തിരിപ്പിലാണ്.

അഞ്ചാം പ്രവൃത്തി ദിവസമായിട്ടും ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചു നിയമസഭാ ജീവനക്കാരുടെ സംഘടനയായ കേരള ലെജിസ‍്‍ലേചർ സെക്രട്ടേറിയറ്റ് അസോസിയേഷൻ സ്പീക്കർക്കും ധനമന്ത്രിക്കും കത്തു നൽകി. പിന്നാലെ രാത്രി ഒൻപതോടെ ഇവരുടെ ശമ്പളം അക്കൗണ്ടിലെത്തി. രണ്ടാം ദിവസം ശമ്പളം ലഭിക്കേണ്ട ആരോഗ്യ പ്രവർത്തകരും അധ്യാപകരും ഇന്നലെ നിരാശരായി.

റിസർവ് ബാങ്കിൽ നിന്നുളള വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ് കൊണ്ടാണു ഇപ്പോൾ ശമ്പള വിതരണം നടത്തുന്നത്. ട്രഷറിയിൽ ആവശ്യത്തിനു പണമില്ലാതെ വരുമ്പോൾ റിസർവ് ബാങ്ക് നൽകുന്ന താൽക്കാലിക വായ്പയാണ് വെയ്സ് ആൻഡ് മീൻസ് അഡ്വാൻസ്. 1,670 കോടി രൂപ വരെ ഇത്തരത്തിൽ എടുക്കാം. ഇതിനു പുറമേ 1,670 കോടി രൂപ ഓവർ ഡ്രാഫ്റ്റായി എടുക്കാം. ഇതു രണ്ടും 14 ദിവസത്തിനുള്ളിൽ തിരിച്ചടച്ചില്ലെങ്കിൽ ട്രഷറി ഇടപാടുകൾ നിർത്തിവയ്ക്കേണ്ടി വരും.

ഇൗ മാസം ഒന്നിനു ട്രഷറി ഓവർ ഡ്രാഫ്റ്റ് കാലയളവു പിന്നിട്ടതോടെ കേന്ദ്രത്തിൽനിന്നു നികുതി വിഹിതമായി കിട്ടിയ 2,736 കോടി രൂപയും ഐജിഎസ്‌ടിയുടെ സെറ്റിൽമെന്റായി കിട്ടിയ 1,386 കോടി രൂപയും റിസർവ് ബാങ്കിലേക്കു തിരിച്ചടയ്ക്കാൻ ഉപയോഗിച്ചു. ഇതാണു ശമ്പള വിതരണത്തിനു തടസ്സമായത്. 

നിയന്ത്രണമുള്ളവ

∙ ട്രഷറിയിലെ സേവിങ്സ് അക്കൗണ്ട് (ടിഎസ്ബി), ജീവനക്കാരുടെ അക്കൗണ്ട് (ഇടിഎസ്ബി), പെൻഷൻകാരുടെ അക്കൗണ്ട് (പിടിഎസ്ബി) എന്നിവയിൽനിന്ന് ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപ

∙ സ്ഥിരനിക്ഷേപത്തിന്റെ പലിശ സേവിങ്സ് അക്കൗണ്ടിൽനിന്നു പിൻവലിക്കാവുന്നതും ദിവസം 50,000 രൂപ

നിയന്ത്രണമില്ലാത്തവ

∙ സ്ഥിരനിക്ഷേപങ്ങൾ പരിധിയില്ലാതെ പിൻവലിക്കാം

∙ ബാങ്കുവഴി ശമ്പളം കിട്ടുന്നവർക്കു മുഴുവൻ തുകയും അക്കൗണ്ടിലെത്തുന്നുണ്ട്.

∙ ബാങ്കിൽനിന്നു പിൻവലിക്കാവുന്ന തുകയ്ക്കു പരിധിയില്ല

സുപ്രീം കോടതിയിൽ കണ്ണുനട്ട് കേരളം

തിരുവനന്തപുരം∙ ശമ്പളവും പെൻഷനും അടക്കം മുടങ്ങുന്നത്ര ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം അകപ്പെട്ടിരിക്കെ, ഇന്നത്തെ സുപ്രീംകോടതി വിധിയിൽ പ്രതീക്ഷയർപ്പിച്ച് കേരളം. ഇന്നും നാളെയുമാണ് കേസ് സുപ്രീം കോടതിയിൽ എത്തുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധി വെട്ടിക്കുറച്ചതും നികുതി വിഹിതത്തിലെ കുറവുമാണ് സംസ്ഥാനം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരിക്കുന്ന മുഖ്യകാര്യങ്ങൾ. ഇൗ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ ഏറെ സമയം വേണ്ടി വന്നാൽ, ഇൗ സാമ്പത്തിക വർഷം അവസാനിക്കും മുൻപു തന്നെ ഇടക്കാല വിധിയും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇൗ വിധി ഇന്നോ നാളെയോ ഉണ്ടാകുമെന്നും സാമ്പത്തിക സഹായം ലഭിക്കുമെന്നുമാണു കേരളത്തിന്റെ പ്രതീക്ഷ.  തർക്കങ്ങളില്ലാതെ കേരളത്തിന് അർഹതപ്പെട്ട 13,609 കോടി രൂപ ലഭിക്കണമെന്നും ഇന്ന് ആവശ്യപ്പെടും. സുപ്രീംകോടതിയിലെ കേസ് പിൻവലിച്ചാൽ ഇൗ തുക നൽകാമെന്നാണു കേന്ദ്രത്തിന്റെ നിലപാട്.

English Summary:

Even half the employees could not be given salary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com