മന്ത്രി ആർ.ബിന്ദുവിനെ വേദിയിലിരുത്തി ഗവർണറുടെ രൂക്ഷ വിമർശനം
Mail This Article
തിരുവനന്തപുരം∙ ഉന്നതവിദ്യാഭ്യാസ മന്ത്രിയെ വേദിയിലിരുത്തി സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമം പാലിക്കാതെ നിയമനം നടത്തിയതിന്റെ ഇരയാണ് സാങ്കേതിക സർവകലാശാലയുടെ മുൻ വിസി ഡോ.എം.എസ്.രാജശ്രീ എന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക സർവകലാശാലയുടെ പ്രഥമ ബിരുദ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.എം.എസ്.രാജശ്രീ സദസ്സിലിരിക്കെയാണ് ഗവർണറുടെ പ്രതികരണം.
വലിയ കഴിവുള്ള, താൻ ഒട്ടേറെ ബഹുമാനിക്കുന്ന വ്യക്തിയാണ് എം.എസ്.രാജശ്രീ. നിർഭാഗ്യവശാൽ അവർക്ക് സ്ഥാനം ഒഴിയേണ്ടി വന്നു. നിയമം പാലിക്കാതെ നിയമനം നടപ്പാക്കിയതാണ് അതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.രാജശ്രീ ഈ സമയം എഴുന്നേറ്റുനിന്നു ഗവർണറെ തൊഴുതു.
സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുക എന്നതാണ് ഭാവിയിൽ മുന്നേറാനുള്ള ഏക മാർഗമെന്നും ഗവർണർ പറഞ്ഞു. മന്ത്രി ആർ.ബിന്ദു അധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗം ഡോ.ജി. വേണുഗോപാൽ, സിൻഡിക്കറ്റംഗം ഡോ. വിനോദ് കുമാർ ജേക്കബ്, റജിസ്ട്രാർ ഡോ. എ.പ്രവീൺ, അക്കാദമിക് ഡീൻ ഡോ. വിനു തോമസ് എന്നിവർ പ്രസംഗിച്ചു.