കണ്ണൂരിൽ തീരുമാനമറിയിക്കാതെ കെ.സുധാകരൻ, ടി.സിദ്ദിഖും പരിഗണനയിൽ; നിർണായക യോഗം
Mail This Article
ന്യൂഡൽഹി ∙ കേരളമുൾപ്പെടെ സംസ്ഥാനങ്ങളിലെ സ്ഥാനാർഥിപ്പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം ഇന്നു വൈകിട്ട് മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ചേരും. യോഗത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഇന്നലെയെത്തി.
കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കഴിഞ്ഞ ദിവസമെത്തിയിരുന്നു. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പങ്കെടുക്കും. കണ്ണൂർ ഒഴികെ മണ്ഡലങ്ങളിൽ സിറ്റിങ് എംപിമാർ മത്സരിക്കുന്നതിൽ ധാരണയായിട്ടുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധി തുടരാനാണു സാധ്യതയെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ആലപ്പുഴയിൽ ധാരണയാകാനുണ്ട്.
കണ്ണൂരിൽ കെ.സുധാകരൻ മത്സരിക്കണമെന്നാണു സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായമെങ്കിലും അദ്ദേഹം അന്തിമതീരുമാനം അറിയിച്ചിട്ടില്ല. പട്ടികയിൽ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിനാൽ ആ നിലയ്ക്കുള്ള ചർച്ചകളും നടക്കുന്നുണ്ട്. കണ്ണൂരിൽ ടി.സിദ്ദിഖിനെ സ്ഥാനാർഥിയാക്കുന്നതും ജയിച്ചാൽ അദ്ദേഹം ഒഴിയുന്ന കൽപറ്റ നിയമസഭാ സീറ്റിൽ ഉപതിരഞ്ഞെടുപ്പിൽ സുധാകരനെ മത്സരിപ്പിക്കുന്നതും പരിഗണനയിലുണ്ട്. പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴയിൽ മത്സരിക്കാമെന്നു കെ.സി.വേണുഗോപാൽ അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിൽ ജയിച്ചാൽ വേണുഗോപാൽ രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാ സീറ്റ് ഒഴിയേണ്ടിവരും. അതു വീണ്ടും ജയിക്കാനുള്ള അംഗബലം അവിടെ പാർട്ടിക്കില്ല.