ADVERTISEMENT

കൊച്ചി ∙ കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ടു മുൻ മന്ത്രി തോമസ് ഐസക്കിന് വീണ്ടും സമൻസ് അയച്ചത് എന്തുകൊണ്ടാണെന്ന് ഇ.ഡി. അറിയിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ഇരുകക്ഷികളുടെയും വാദം കേട്ടശേഷം സമൻസിന്റെ സാധുത തീരുമാനിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹാജരാകണോ എന്നു തോമസ് ഐസക്കിനു തീരുമാനിക്കാം. അറസ്റ്റുണ്ടാകില്ലെന്നു വ്യക്തമാക്കിയ കോടതി ഹർജി 18 നു പരിഗണിക്കാൻ മാറ്റി.

കിഫ്ബിയാണ് വിവരങ്ങൾ നൽകേണ്ടതെന്നു കോടതി നേരത്തെ സൂചിപ്പിച്ചിരുന്നെന്നും എന്നാൽ ഇ.ഡി.വീണ്ടും സമൻസ് അയച്ചെന്നും തോമസ് ഐസക് അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ തനിക്ക് പ്രത്യേകമായി വിവരങ്ങൾ ലഭിക്കില്ല. സമൻസ് തൽക്കാലത്തേക്കു സ്റ്റേ ചെയ്യണമെന്നും തോമസ് ഐസക്കിനുവേണ്ടി ഹാജരായ സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ജയ്‌ദീപ് ഗുപ്ത ആവശ്യപ്പെട്ടു.

എന്നാൽ സമൻസ് അയച്ചതിന്റെ കാരണങ്ങൾ വിശദീകരിക്കുമെന്ന് ഇ.ഡി.ക്കുവേണ്ടി ഹാജരായ കേന്ദ്രസർക്കാർ അഭിഭാഷകൻ ജയശങ്കർ വി.നായർ അറിയിച്ചു. സമൻസ് അയയ്ക്കുന്നതു കോടതി തടഞ്ഞിട്ടില്ല. കോടതി ഉത്തരവു പ്രകാരം ഹാജരായ കിഫ്ബി ഉദ്യോഗസ്ഥൻ നൽകിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സമൻസ് അയച്ചത്. ഹർജിക്കാരനെടുത്ത തീരുമാനങ്ങളെക്കുറിച്ചു വിവരം തേടാനാണെന്നും ഹർജി നിലനിൽക്കില്ലെന്നും അറിയിച്ചു.

കോടതിയുടെ നിർദേശം പാലിച്ചെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ രേഖകൾ ഹാജരാക്കാൻ ഇ.ഡി.ക്കു മുന്നിൽ ഹാജരായെന്നും കിഫ്ബിക്കുവേണ്ടി സുപ്രീം കോടതി അഭിഭാഷകൻ അരവിന്ദ് ദത്താർ അറിയിച്ചു. കൂടുതൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അത് നൽകാനും സമ്മതമാണെന്നും കിഫ്ബി അറിയിച്ചു. തുടർന്ന് കിഫ്ബി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നു വിലയിരുത്തിയ ഹൈക്കോടതി ഹർജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കാൻ മാറ്റുകയായിരുന്നു. 

English Summary:

Masala Bond: Kerala high court seeks information from Enforcement directorate on reason for summons against Thomas issac

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com