ADVERTISEMENT

ആനയ്ക്ക് വോട്ടില്ലെങ്കിലും ചാലക്കുടിയിലെ തിരഞ്ഞെടുപ്പിൽ ആന ഏതു നിമിഷവും ഇടപെടാം. ചാലക്കുടി മണ്ഡലം മുകുന്ദപുരം എന്ന പേരിലായിരുന്നപ്പോൾ ‘ആന’ ഇവിടെ ജയിച്ചിട്ടുണ്ടെന്നതുകൊണ്ടല്ല, ചാലക്കുടി മണ്ഡലത്തിൽ വോട്ടെടുപ്പുപോലും തടസ്സപ്പെടുത്തിയേക്കാവുന്ന വിധത്തിൽ 3 നിയമസഭാ മണ്ഡലങ്ങൾക്കു കാടതിരുകളുണ്ടെന്നതിനാലാണ് ആനപ്പേടി. കുഴിയിൽ വീഴ്ത്തിയതും നാട്ടിൽ ഇറങ്ങിയതുമായ ആനകളെ പിടികൂടി ചട്ടം പഠിപ്പിക്കുന്ന കോടനാട് ആനക്കളരി ഇവിടെയാണ്.

യുഡിഎഫിന്റെ സിറ്റിങ് എംപി ബെന്നി ബഹനാൻ, എൽഡിഎഫിന്റെ മുൻമന്ത്രി സി.രവീന്ദ്രനാഥ് എന്നിവർ അരങ്ങിലെത്തിക്കഴിഞ്ഞു. രാഷ്ട്രീയ മണ്ഡലത്തിൽ പതിറ്റാണ്ടുകളായി രംഗത്തുള്ള 2 പേർക്കും പരിചയപ്പെടുത്തൽ വേണ്ട. 

എൻഡിഎ സ്ഥാനാർഥി ആരാവും? ലീഡറുടെ മകൾ ബിജെപിയിലേക്കു വലതുകാൽവച്ചു കയറിയതു ചാലക്കുടി മനസ്സിൽ കണ്ടാവുമോ? ചാലക്കുടിയിൽ പത്മജയെത്തിയാൽ രണ്ടുണ്ട് കാര്യം, പത്മജയ്ക്ക് ഇവിടെ രണ്ടാം മത്സരം. പത്മജയിലൂടെ ചാലക്കുടിയുടെ പൊളിറ്റിക്കൽ ഗ്രാഫും ഉയരും. മുകുന്ദപുരം ആയിരുന്നപ്പോൾ ലോനപ്പൻ നമ്പാടനോടു പരാജയപ്പെട്ടതാണു പത്മജ. എങ്കിലും ലീഡറുടെ മകൾക്ക് ഇപ്പോഴും ബന്ധങ്ങളുടെ പൊട്ടിപ്പോകാത്ത വേരുകളുണ്ട്.

ആനപ്പേടിപോലെ മറ്റൊരു പേടി കൂടിയുണ്ട്, മണ്ഡലത്തിന്റെ തെക്കേയറ്റത്തു കുന്നത്തുനാട്ടിലെത്തുമ്പോൾ. ട്വന്റി20 എന്ന ന്യൂജെൻ പാർട്ടി. പരമ്പരാഗത രാഷ്ട്രീയത്തിന് എതിരെന്നതു മാത്രമല്ല, 4 പഞ്ചായത്തുകളിൽ ഭരണത്തിന്റെ തിണ്ണമിടുക്കുമുണ്ട് ട്വന്റി20ക്ക്. മദ്യവിരുദ്ധസമിതി നേതാവ് ചാർലി പോളാണ് സ്ഥാനാർഥി.

മണ്ഡലത്തിന്റെ നാലതിരുകൾക്കും 4 സ്വഭാവമാണ്. കുന്നത്തുനാടിന്റെയും ആലുവയുടെയും അരികിലേക്കു വരുമ്പോൾ വൻകിട വ്യവസായ ശാലകൾ. കയ്പമംഗലത്തിന്റെയും കൊടുങ്ങല്ലൂരിന്റെയും കടൽ, കായലതിരുകൾ. കാട് അതിരിടുന്ന പെരുമ്പാവൂർ, അങ്കമാലി, ചാലക്കുടി. ഇത്രയുമായാൽ ചാലക്കുടി മണ്ഡലത്തിന്റെ പൂർണ ഭൂപ്രകൃതിയായി. എറണാകുളം, തൃശൂർ ജില്ലകളിൽ പടർന്നുകിടക്കുന്നു ഇൗ മണ്ഡലം.

കാർഷികപ്രവൃത്തികൾ കൂടുതലുള്ള പ്രദേശമെന്നു പൊതുവേ പറയുമെങ്കിലും രാഷ്ട്രീയസ്വഭാവം പലതാണ്. അതാണല്ലോ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെന്നി ബഹനാന് 1,32,274 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം നൽകി അധികകാലം കഴിയും മുൻപുതന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 7ൽ 3 മണ്ഡലങ്ങളിൽ എൽഡിഎഫിനു വിജയം നൽകിയത്. നാലിടത്ത് ഇപ്പോഴും യുഡിഎഫ് തന്നെ. ചാലക്കുടി എന്ന പേരിൽ 3 തിരഞ്ഞെടുപ്പു നടന്നതിൽ 2 യുഡിഎഫും ഒന്ന് എൽഡിഎഫും പങ്കിട്ടെടുത്തു. ചാലക്കുടിയുടെ മുൻഗാമിയായ മുകുന്ദപുരത്തിന്റെ ഭിത്തിയിലും യുഡിഎഫിന്റെ പേരു കൊത്തിയിട്ടുണ്ട്; 13 തിരഞ്ഞെടുപ്പിൽ 10ലും ജയം.

കോൺഗ്രസ് രാഷ്ട്രീയത്തിലെ ലീഡറായ കെ.കരുണാകരനെയും ലീഡറുടെ ആശാനായ പനമ്പിള്ളി ഗോവിന്ദമേനോനെയും ജയിപ്പിച്ച മണ്ഡലത്തിൽ ഇ.ബാലാനന്ദനെപ്പോലുള്ള ഇടതുപക്ഷ നേതാക്കളും ജയിച്ചു. ലോനപ്പൻ നമ്പാടനും സാക്ഷാൻ ഇന്നസന്റും ഇവിടെ ചെങ്കൊടിയുയർത്തി. 1984ൽ കേരള കോൺഗ്രസ് സ്ഥാനാർഥി കെ.മോഹൻദാസ് മുകുന്ദപുരത്തു ജയിച്ചത് ആന ചിഹ്നത്തിലാണ്.

ബെന്നി ബഹനാനും സി.രവീന്ദ്രനാഥും അങ്കക്കച്ചയണിഞ്ഞു നിൽക്കുകയാണ്. എൻഡിഎ സ്ഥാനാർഥികൂടിയായാൽ അങ്കം തുടങ്ങാം. പോരിനു നേരത്തേ തീകൊടുത്തു ചൂടുപിടിപ്പിച്ചിടേണ്ടെന്ന പൊതുനിലപാടിലാണു മുന്നണികൾ. അതിനാൽ, വേനൽ തിളച്ചുമറിയുകയാണെങ്കിലും ചാലക്കുടിയിലെ തിരഞ്ഞെടുപ്പുചൂട് ഉയർന്നിട്ടില്ല. വേനലും രാഷ്ട്രീയവും ചൂടുപിടിക്കുമ്പോഴേക്കും ചാലക്കുടിയുടെ തനിസ്വഭാവം അറിയാം.

English Summary:

loksabha election 2024 Chalakudy constituency analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com