ADVERTISEMENT

∙സസ്പെൻസും അതിനുമേൽ ട്വിസ്റ്റുമായി യുഡിഎഫ് ഒടുവിലേക്കു മാറ്റിവച്ച ആലപ്പുഴയിലെ സ്ഥാനാർഥിയുടെയും പേരു വിളിച്ചതോടെ കാര്യങ്ങൾ വ്യക്തമായി. ഇനി പ്രചാരണത്തിലെ കുതിച്ചൊഴുക്കാണ്. കഴിഞ്ഞ തവണ എൽഡിഎഫ് നേടിയ ഏക സീറ്റിലെ വിജയി എ.എം.ആരിഫ് വീണ്ടും ഇറങ്ങുന്നു. നേരിടാൻ ആലപ്പുഴയുടെ തന്നെ മുൻ എംപിയും മുൻ എംഎൽഎയുമായ കെ.സി.വേണുഗോപാൽ വരുന്നു.

ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയും ചേരുന്നതാണു ലോക്സഭാ മണ്ഡലം. കഴിഞ്ഞ തവണത്തെ യുഡിഎഫ് തരംഗത്തെ ചെറുത്ത ഏക മണ്ഡലം എന്ന ധൈര്യത്തിൽ എൽഡിഎഫ് ആരിഫിനെ നേരത്തെ തന്നെ പോരാട്ടത്തിന്റെ ചുമതലയേൽപിച്ചു. പല പേരുകളും പരിഗണനകളും താണ്ടി, കെസി തന്നെയെന്നു യുഡിഎഫ് പ്രഖ്യാപിച്ചതു കഴിഞ്ഞ ദിവസമാണ്. എൻഡിഎ അയച്ചതു ശോഭ സുരേന്ദ്രനെ. അങ്ങനെ സംസ്ഥാനത്തെ കണ്ണായ മത്സരത്തിന് അരങ്ങായി. ആരിഫ് ഒരു റൗണ്ട് ചുറ്റിക്കഴിഞ്ഞു, കെസി ഇന്ന് അരൂർ മുക്കത്തുനിന്നു യാത്ര തുടങ്ങുന്നു. ശോഭ സുരേന്ദ്രൻ ഏതാനും ദിവസമായി മണ്ഡലത്തിലുണ്ട്.

മണ്ഡലത്തിന്റെ ദൈർഘ്യത്തിലാകെ ദേശീയപാതയും റെയിൽപാതയുമുണ്ട്. അവയുടെ വികസനത്തിന്റെ പേരിൽ ആരിഫിന് അവകാശവാദങ്ങളുണ്ട്. ഒക്കെ കെസി എംപിയായിരുന്ന കാലത്തു തുടക്കമിട്ടതാണെന്നും അതിനു മുൻപ് എംഎൽഎയും മന്ത്രിയുമായപ്പോഴും ചെയ്ത നന്മകൾ ആലപ്പുഴ ഓർക്കുമെന്നും യുഡിഎഫ് തിരിച്ചടിക്കുന്നു.‌

കയ്യിലുള്ള സീറ്റ് വിട്ടു പോയപ്പോൾ നഷ്ടമുണ്ടാകുന്നതു കണ്ടവരാണു കെസിയും ആരിഫും. കഴിഞ്ഞ തവണ കെസി മത്സരിച്ചില്ല; സീറ്റ് യുഡിഎഫിനു നഷ്ടമായി. ജയിച്ച ആരിഫ് അരൂർ നിയമസഭാ മണ്ഡലം ഒഴിഞ്ഞപ്പോൾ ലോക്സഭയിൽ തോറ്റ ഷാനിമോൾ ഉസ്മാൻ ആ സീറ്റ് യുഡിഎഫിനു പിടിച്ചെടുത്തു കൊടുത്തു.

കേരളത്തിൽനിന്നുള്ള ലോക്സഭാ എംപിമാരിൽ എൽഡിഎഫ് പക്ഷത്ത് ആരിഫ് തനിച്ചായപ്പോൾ കനലൊരു തരി മതി എന്നു സിപിഎം സമാധാനിച്ചു. ഇത്തവണ കനൽ ഊതിത്തെളിക്കുമെന്ന വീറ് പ്രവർത്തകരുടെ വാക്കുകളിലുണ്ട്. പല ഊഹങ്ങളും സമവാക്യങ്ങളും കയറിമറിഞ്ഞ കോൺഗ്രസ് സീറ്റ് ചർച്ചയ്ക്കൊടുവിൽ കെസി തന്നെ എന്ന അറിയിപ്പു വന്നതോടെ വർധിച്ച ആവേശത്തിലാണു യുഡിഎഫ് അണികൾ. സാധ്യത കൂടിയ മണ്ഡലമായി ബിജെപി ഗ്രേഡ് ചെയ്തിട്ടില്ല ആലപ്പുഴയെ. എന്നാലും കഴിഞ്ഞ തവണത്തെ പ്രകടനത്തിൽ നേതാക്കൾക്കു സന്തോഷമുണ്ട്. ശോഭ സുരേന്ദ്രൻ അടിത്തറ കുറച്ചുകൂടി ഉറപ്പിക്കുമെന്ന വിശ്വാസവും.

കഴിഞ്ഞ തവണ ആരിഫിന്റെ ജയത്തിൽ കാര്യമായ നിക്ഷേപമുണ്ടായതു ചേർത്തലയിൽനിന്നാണ്. പിന്നെ കായംകുളത്തും. മറ്റിടങ്ങളിൽ യുഡിഎഫ് ഭൂരിപക്ഷം നേടി. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പു വന്നപ്പോൾ 5 നിയമസഭാ സീറ്റും എൽഡിഎഫിന്റെ പക്കലായി. രണ്ടെണ്ണം യുഡിഎഫിനും.

പഴയതും പുതിയതുമായ ആലപ്പുഴ മണ്ഡലത്തിന്റെ ചരിത്രത്തിൽ (1951– 2019) 9 തവണ ഇടതുപക്ഷവും 8 തവണ കോൺഗ്രസും ജയിച്ചിട്ടുണ്ട്.

English Summary:

Loksabha Election 2024: Alappuzha Constituency Analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com