ADVERTISEMENT

കോഴിക്കോട് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സിറ്റിങ് എംഎൽഎമാർ മുഖാമുഖം വരുന്നതു കേരളചരിത്രത്തിൽ ആദ്യം. എൽഡിഎഫ് സ്ഥാനാർഥി മട്ടന്നൂർ എംഎൽഎയായ കെ.കെ.ശൈലജ വിജയിച്ചാലും യുഡിഎഫ് സ്ഥാനാർഥി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വിജയിച്ചാലും നിയമസഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് ഉറപ്പ്.

ഇരുവരുടെയും നിയമസഭാ മത്സരവും ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ശൈലജ നേടിയപ്പോൾ ഏറ്റവും ‘ത്രില്ലിങ്’ പോരാട്ടത്തിനൊടുവിലാണു ‌ഷാഫി വിജയം തൊട്ടത്. പാർട്ടിക്കപ്പുറത്തേക്ക് ഇമേജുള്ളവരാണു രണ്ടുപേരും. രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത എന്നതാണു ശൈലജയുടെ സ്വീകാര്യതയെങ്കിൽ സമരങ്ങളിലെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയെന്ന പ്രതിഛായയാണ് ഷാഫിക്കുള്ളത്.

വടകരയിൽ ശൈലജ വിജയിച്ചാൽ മട്ടന്നൂരിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവരുമെന്നത് എൽഡിഎഫിനെ ആകുലപ്പെടുത്തുന്നില്ല. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള പാലക്കാട് മണ്ഡലത്തിൽ 3,859 വോട്ടിനാണു ഷാഫി ജയിച്ചു കയറിയത്. 3 വട്ടം തുടർച്ചയായി എംഎൽഎ ആയ ഷാഫിയെപ്പോലെ സ്വാധീനമുള്ള മറ്റൊരു സ്ഥാനാർഥിയെ കണ്ടെത്തി വിജയിപ്പിക്കുക എന്നതാണു യുഡിഎഫിനു മുന്നിലുള്ള വെല്ലുവിളി.

∙ ഓരോ സീറ്റും നിർണായകമാണ്

‘‘ഇന്ത്യയെ സംബന്ധിച്ചു നിർണായകമായ മത്സരമാണ്. കോൺഗ്രസിനു കിട്ടുന്ന ഓരോ സീറ്റും നിർണായകമാണ്. വടകരയിലെ ജനങ്ങളുടെ പൊളിറ്റിക്കൽ സെൻസിലാണ് എന്റെ വിശ്വാസം.’’- ഷാഫി പറമ്പിൽ‌

∙ മറ്റു പ്രത്യേകതകളൊന്നും മത്സരത്തിനില്ല

‘‘ആരോഗ്യമന്ത്രിയായിരിക്കെ മണ്ഡലത്തിലെ ഓരോ ആശുപത്രിയും മെച്ചപ്പെടുത്താൻ ഞാൻ ഓടിനടന്നതു നേരിട്ടു കണ്ടവരാണ് വടകരക്കാർ. എംപിയായാൽ ചെയ്യുന്ന കാര്യങ്ങൾ എന്തായിരിക്കുമെന്നാണ് ഇപ്പോൾ ഇവരോടു പറയുന്നത്. മറ്റു പ്രത്യേകതകളൊന്നും മത്സരത്തിനില്ല.’’ - കെ.കെ.ശൈലജ 

∙ എംപി vs എംപി മത്സരങ്ങൾ 4

കോഴിക്കോട്

∙ എം.കെ.രാഘവൻ (കോൺഗ്രസ്): ലോക്സഭ

∙ എളമരം കരീം (സിപിഎം): രാജ്യസഭ, കേരളം (ഇക്കൊല്ലം ജൂലൈ 1 വരെ കാലാവധി)

ആലപ്പുഴ

∙ എ.എം.ആരിഫ് (സിപിഎം): ലോക്സഭ

∙ കെ.സി.വേണുഗോപാൽ (കോൺഗ്രസ്): രാജ്യസഭ, രാജസ്ഥാൻ (2026 ജൂൺ 26 വരെ കാലാവധി)

ആറ്റിങ്ങൽ

∙ അടൂർ പ്രകാശ് (കോൺഗ്രസ്): ലോക്സഭ

∙വി.മുരളീധരൻ (ബിജെപി): രാജ്യസഭ, മഹാരാഷ്ട്ര (അടുത്തമാസം 2 വരെ കാലാവധി)

തിരുവനന്തപുരം

∙ ശശി തരൂർ (കോൺഗ്രസ്): ലോക്സഭ

∙ രാജീവ് ചന്ദ്രശേഖർ (ബിജെപി): രാജ്യസഭ, കർണാടക (അടുത്തമാസം 2 വരെ കാലാവധി)

English Summary:

Loksabha Election 2024: MLA VS MLA Fight in Vadakara Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com