അംഗത്വ ഫോമുമായി സിപിഎം നേതാക്കൾ രാജേന്ദ്രന്റെ വീട്ടിൽ; 'ജൂനിയര്‍ നേതാക്കളെ വിട്ടത് അപമാനിക്കുന്നതിന് തുല്യം'
Mail This Article
മൂന്നാർ ∙ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനു പാർട്ടി അംഗത്വം പുതുക്കാനായി നേതാക്കൾ അപേക്ഷാ ഫോം വീട്ടിലെത്തിച്ചു കൊടുത്തു. സിപിഎം മൂന്നാർ ഏരിയ സെക്രട്ടറി കെ.കെ.വിജയൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം.ലക്ഷ്മണൻ, ആർ.ഈശ്വരൻ എന്നിവരാണു ശനിയാഴ്ച വൈകിട്ടു രാജേന്ദ്രന്റെ ഇക്കാ നഗറിലെ വീട്ടിലെത്തി ഫോം നൽകിയത്.
ജില്ലാ കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് നേതാക്കൾ ഫോമുമായി വീട്ടിലെത്തിയത്. രണ്ടു വർഷമായി പാർട്ടിയിൽനിന്നു മാറിനിൽക്കുന്ന രാജേന്ദ്രൻ ബിജെപിയിലേക്കു പോകുമെന്ന പ്രചാരണം ശക്തമായി നിൽക്കുന്നതിനിടെയാണ് സിപിഎം ഇടപെടൽ.
എന്നാൽ, പാർട്ടി നടപടി തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്നു രാജേന്ദ്രൻ പ്രതികരിച്ചു. ‘സീനിയർ ജില്ലാ കമ്മിറ്റിയംഗമായിരുന്ന എനിക്ക് പാർട്ടി അംഗത്വം പുതുക്കാനുള്ള ഫോം എത്തിച്ചു നൽകിയതു എന്നെക്കാൾ എത്രയോ ജൂനിയറായ പ്രവർത്തകരാണ്. ഇത് എന്നെ അപമാനിക്കുന്നതിനു തുല്യമാണ്. അംഗത്വം പുതുക്കുന്നതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ല. എന്റെ ആവശ്യങ്ങളിൽ നീതി ലഭിച്ച ശേഷമേ പാർട്ടി പ്രവേശനത്തിൽ തീരുമാനമുണ്ടാകൂ’ – രാജേന്ദ്രൻ പറഞ്ഞു.