കേരള സർവകലാശാലാ യുവജനോത്സവം: കെഎസ്‌യു പ്രവർത്തകരെ വളഞ്ഞിട്ടുതല്ലി എസ്എഫ്ഐ; 16 പേർക്കെതിരെ കേസ്
Mail This Article
തിരുവനന്തപുരം ∙ പുലർച്ചെ വരെ നീണ്ട സർവകലാശാലാ യുവജനോത്സവത്തിലെ മത്സരങ്ങൾ കാണാനെത്തിയ കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ വേദിക്കു സമീപം വളഞ്ഞിട്ടു തല്ലി. ഗുരുതരമായി പരുക്കേറ്റ ഗവ. ലോ കോളജിലെ കെഎസ്‌യു യൂണിറ്റ് സെക്രട്ടറി നിതിൻ തമ്പി, റൂബിൻ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ചിനാണ് ആക്രമണമുണ്ടായത്. മർദനമേറ്റവരുടെ പരാതിയിൽ, കണ്ടാലറിയാവുന്ന 10 പേർ ഉൾപ്പെടെ 16 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു.
ആക്രമണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ സംഘടിച്ചെത്തിയതോടെ കലോത്സവ വേദിയിൽ ചേരിതിരിഞ്ഞുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങി. കെഎസ്‌യു പ്രവർത്തകർ വേദിയിൽ കയറി പ്രതിഷേധിച്ചതിനെത്തുടർന്ന് ഒപ്പന മത്സരം ഏറെ നേരം മുടങ്ങി. അവർ വേദിയിൽ നിന്നിറങ്ങിയപ്പോൾ മത്സരം പുനരാരംഭിച്ചെങ്കിലും വേദിക്കു മുന്നിൽ എസ്എഫ്ഐ – കെഎസ്‌യു പ്രവർത്തകർ ചേരിതിരിഞ്ഞു മുദ്രാവാക്യം മുഴക്കി. മത്സരത്തിൽ തടസ്സം നേരിട്ടതിൽ പ്രതിഷേധിച്ച് മത്സരാർഥികളും രംഗത്തെത്തി.
പൊലീസ് സ്ഥലത്തെത്തി സംഘർഷാവസ്ഥ ഒഴിവാക്കാൻ കെഎസ്‌യു പ്രവർത്തകരെ പുറത്താക്കി വാതിൽ അടച്ചെങ്കിലും അവിടെയും മുദ്രാവാക്യം വിളി തുടർന്നതോടെ അറസ്റ്റ് ചെയ്തു നീക്കി. 19 കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തു.
കെഎസ്‌യു യൂണിയൻ ഭരിക്കുന്ന കോളജുകളിലെ പ്രവർത്തകരെ ആദ്യദിനം മുതൽ തേടിപ്പിടിച്ച് സംഘാടക സമിതിയിലുള്ളവർ ഉൾപ്പെടെ മർദിക്കുന്നുണ്ടെന്നും പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്നും കെഎസ്‌യു ആരോപിച്ചു.
എസ്എഫ്ഐ നടപടികളിൽ അതൃപ്തി: ബിനോയ് വിശ്വം
കോട്ടയം ∙ എസ്എഫ്ഐയുടെ ഇപ്പോഴത്തെ നടപടികളിൽ അതൃപ്തിയുണ്ടെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള സർവകലാശാലയിൽ കെഎസ്‌യു പ്രവർത്തകനെ മർദിച്ച സംഭവത്തിലും അടുത്തിടെ എസ്എഫ്ഐക്ക് എതിരെയുണ്ടായ ആരോപണങ്ങളിലും എസ്എഫ്ഐ നാമധാരികളിൽ നിന്നുണ്ടായത് സംഘടനയ്ക്കു നിരക്കാത്ത പ്രവൃത്തികളാണ്. എസ്എഫ്ഐയുടെ പാരമ്പര്യത്തിനും ചരിത്രത്തിനും ചേരാത്ത പ്രവൃത്തിയാണ് ഇതെന്നു സുരേഷ് കുറുപ്പ് പറഞ്ഞതുതന്നെ താനും ആവർത്തിക്കുന്നുവെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണെന്നും അദ്ദേഹം ആരോപിച്ചു. സ്വന്തം പാർട്ടി വിട്ടുപോകുന്നവരെ തടഞ്ഞുനിർത്താൻ കഴിയാത്ത കോൺഗ്രസിന് ‘ഇന്ത്യ’ സഖ്യത്തിൽ സ്ഥാനമില്ല. ഗാന്ധിയൻ മൂല്യങ്ങളെ ഒറ്റിക്കൊടുത്തതിന്റെ ഫലമാണു കോൺഗ്രസ് അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.