പട്ടിക വിഭാഗ വികസന ഫണ്ട്: പാഴാക്കിയത് 64.58 കോടി
Mail This Article
തൃശൂർ ∙ 4 വർഷത്തിൽ രാജ്യസഭയിലേതടക്കം കേരളത്തിലെ 36 എംപിമാർ എസ്‌സി എസ്ടി വിഭാഗങ്ങൾക്കായി ചെലവഴിക്കേണ്ട തുകയിൽ 64.58 കോടി രൂപ നഷ്ടപ്പെടുത്തിയെന്ന് ഭീം മിഷൻ ജനറൽ കൺവീനർ സജി കെ.ചേരമൻ പറഞ്ഞു. എസ്‌സി-എസ്ടി നേതൃയോഗത്തിൽ ‘എംപി ഫണ്ടും പട്ടികജാതി– പട്ടികവർഗ ജനസമൂഹവും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു.
ഒരു എംപിക്ക് ഒരു വർഷം ചെലവാക്കാൻ ലഭിക്കുന്നത് 5 കോടി രൂപയാണ്. കേന്ദ്ര ഗവൺമെന്റ് അനുവദിക്കുന്ന ഈ തുകയിൽ 22% എസ്‌സി–എസ്ടി വിഭാഗങ്ങൾക്കുള്ളതാണ്. എന്നാൽ, നാലുവർഷം അനുവദിച്ചു കിട്ടിയ 78.30 കോടി രൂപയിൽ ചെലവഴിച്ചത് 13.71 കോടി മാത്രം. അതായത്, 17.51%. കേരളത്തിലെ എംഎൽഎമാർക്ക് 5 വർഷം നടപ്പാക്കാൻ ലഭിക്കുന്ന ഫണ്ടുകളിൽ ഈ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട 10% സർക്കാർ വകയിരുത്തിയിട്ടില്ലെന്നും ഈ 700 കോടി രൂപ എവിടെയാണു ചെലവഴിക്കുന്നതെന്നു വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെഡറേഷൻ ചെയർമാൻ എ.കെ.സന്തോഷ് മോഡറേറ്റർ ആയി.