കേടായ മീറ്ററുകൾ 1.42 ലക്ഷം; മാറ്റാനാകാതെ കെഎസ്ഇബി
Mail This Article
തിരുവനന്തപുരം∙ കേരളത്തിൽ വീടുകളിലും സ്ഥാപനങ്ങളിലുമായി ആകെയുള്ള 1.35 കോടി മീറ്ററുകളിൽ 1,42,072 മീറ്ററുകൾ പ്രവർത്തനരഹിതം. ഇവയിൽ 22,814 എണ്ണം കേടായിട്ട് ഒരു വർഷത്തിലേറെയായി. വിവരാവകാശ ചോദ്യത്തിനു മറുപടിയായാണ് കെഎസ്ഇബി ഇക്കാര്യം അറിയിച്ചത്.
21,635 മീറ്ററുകൾ സ്ഥാപനങ്ങളിലേതാണ്. കെഎസ്ഇബിയുടെ നഷ്ടക്കണക്കിൽ കേടായ മീറ്ററുകൾ കാര്യമായ സംഭാവന ചെയ്യുന്നുണ്ടെന്ന് അധികൃതർ തന്നെ പറയുന്നു.
മീറ്റർ കേടായാൽ 6 മാസത്തെ ശരാശരി കണക്കാക്കി ബിൽ തുക നിശ്ചയിക്കുകയാണ് രീതി. വൈദ്യുതി മീറ്ററുകളുടെ ലഭ്യതക്കുറവാണ് ഇവ മാറ്റുന്നതിന് തടസ്സമെന്ന് കെഎസ്ഇബി പറയുന്നു.
രാഷ്ട്രീയ എതിർപ്പിന്റെ കൂടെ ഭാഗമായി കേന്ദ്രത്തിന്റെ സ്മാർട് മീറ്റർ പദ്ധതിയിൽനിന്നു പിന്മാറിയ കേരളം സ്വന്തം നിലയിൽ സ്മാർട് മീറ്റർ നിർമിക്കുമെന്നു പറഞ്ഞെങ്കിലും ഉടൻ നടക്കാനിടയില്ല. കേരളം ആദ്യം നൽകിയ പദ്ധതി പ്രകാരം 1.50 ലക്ഷം സ്മാർട് മീറ്റർ കേന്ദ്രം അനുവദിച്ചപ്പോഴാണ് പദ്ധതിയിൽനിന്നു പിന്നാക്കം പോയത്.
വിവിധ സംസ്ഥാനങ്ങൾക്കു കേന്ദ്രം നൽകിയ 11 കോടി സ്മാർട് മീറ്ററുകൾ സ്ഥാപിച്ചുകഴിഞ്ഞു. 2025ന് അകം പദ്ധതിയിൽ പങ്കാളികളാകാത്ത സംസ്ഥാനങ്ങൾക്ക് വൈദ്യുതി മേഖലയിൽ കേന്ദ്ര ഗ്രാന്റ് ലഭിക്കില്ല.