തന്റെ പ്രസ്താവന വളച്ചൊടിച്ചു; ഡിജിപിക്ക് പരാതി നൽകി എൻ.കെ. പ്രേമചന്ദ്രൻ
Mail This Article
കൊല്ലം ∙ പൗരത്വ േഭദഗതി നിയമത്തെക്കുറിച്ച് താൻ മാധ്യമങ്ങളോട് പറഞ്ഞതിന്റെ ഒരുഭാഗം മാത്രം പ്രചരിപ്പിച്ചതിനെതിരെ എൻ.െക.പ്രേമചന്ദ്രൻ എംപി ഡിജിപിക്കു പരാതി നൽകി. മാധ്യമങ്ങളോട് പറഞ്ഞതിന്റെ പൂർണ രൂപവും പുറത്തു വിട്ടു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതു വരെ മിണ്ടാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, അതു നിയമമായതിനു ശേഷം പ്രതികരിക്കുന്നതിൽ എന്ത് ആത്മാർഥതയാണുള്ളതെന്നായിരുന്നു പ്രേമചന്ദ്രന്റെ ചോദ്യം. രാജ്യത്ത് പാസാക്കിയ നിയമം നടപ്പാക്കില്ല എന്ന് ഇപ്പോൾ മുഖ്യമന്ത്രി പറയുന്നത് എത്രമാത്രം പ്രാവർത്തികമാകും എന്ന് ഭരണഘടന പഠിച്ചിട്ടുള്ളവർക്ക് അറിയാം. ഇത് ഇരട്ടത്താപ്പിന്റെ രാഷ്ട്രീയമാണ്.
രാജ്യത്ത് ആദ്യമായി കോൺസെൻട്രേഷൻ ക്യാംപുകൾക്ക് (തടങ്കൽപ്പാളയം) തുടക്കം കുറിച്ചത് പിണറായി സർക്കാരാണ്. ഇത് ആഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും അറിയാതെയാണോ ? ഒരുഭാഗത്ത് വലിയ തോതിൽ പ്രീണനം നടത്തി ന്യൂനപക്ഷങ്ങളുടെ സംരക്ഷകരാണെന്നു വരുത്തും. മറുഭാഗത്ത് ബിജെപിക്കും ഭൂരിപക്ഷ വർഗീയതയ്ക്കും വളരാനുള്ള പശ്ചാത്തലമൊരുക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
എന്നാൽ ഇതിന്റെ ഒരു ഭാഗം മാത്രമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് പ്രേമചന്ദ്രൻ സ്വീകരിച്ച നിലപാട് അപഹാസ്യമെന്ന് ആരോപിച്ച് എൽഡിഎഫ് പാർലമെന്റ് മണ്ഡലം ചെയർമാൻ കെ.രാജുവും കൺവീനർ കെ.വരദരാജനും രംഗത്തെത്തിയിരുന്നു. വ്യാജപ്രചാരണം നടത്തുന്ന എൽഡിഎഫ് - നേതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിജിപിക്കു നൽകിയ പരാതിയിൽ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.