വരൾച്ചാ മാപ്പ് ഒരുങ്ങുന്നു
Mail This Article
പാലക്കാട് ∙ സംസ്ഥാനത്തെ വരൾച്ചാ മാപ്പ് തയാറാക്കാൻ തദ്ദേശവകുപ്പ് ഒരുങ്ങുന്നു. കോഴിക്കോട് കേന്ദ്രമായുള്ള കേന്ദ്ര ജല വികസന വിനിയോഗ കേന്ദ്രത്തിന്റെ (സിഡബ്ല്യുആർഡിഎം) സഹകരണത്തോടെയാണ് ഓരോ ജില്ലയിലും തിരഞ്ഞെടുത്ത 10 തദ്ദേശ സ്ഥാപനങ്ങളിലെ കാലാവസ്ഥ വിശകലനം ചെയ്തു മാപ്പ് തയാറാക്കുന്നത്. 1987 – 2023 കാലയളവിലെ മഴയും താപനിലയും മാപ്പിന് അടിസ്ഥാനമാക്കും.
മുൻവർഷങ്ങളിൽ വരൾച്ച ബാധിച്ച സ്ഥലങ്ങൾ, കാരണങ്ങൾ, വരൾച്ചക്കാലത്തും ശുദ്ധജല ക്ഷാമം നേരിടാത്ത സ്ഥലങ്ങൾ, വേനലിന്റെ തുടക്കം മുതൽ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ ശുദ്ധജല പ്രതിസന്ധി, ജലസ്രോതസ്സുകളുടെ പൊതുസ്ഥിതി, കാർഷിക ഉപയോഗത്തിനുള്ള ജല ഉപയോഗത്തിൽ വന്ന മാറ്റം, അതു കൃഷിയിലുണ്ടാക്കുന്ന ആഘാതം തുടങ്ങിയ വിവരങ്ങൾ മാപ്പിൽ ഉൾപ്പെടുത്തും. കേരളത്തിൽ ചൂടു വലിയ തോതിൽ ഉയരാമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) പ്രവചനം. ജലസ്രോതസ് നിലനിർത്താൻ ശ്രദ്ധിക്കാതെ പരമാവധി വെള്ളം ഊറ്റിയെടുക്കുന്നത് അടുത്ത സീസണിൽ കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നും കേന്ദ്രം മുന്നറിയിപ്പു നൽകുന്നു.