പൊലീസ് ഓട്ടോ പൊളിച്ചുവിറ്റ സംഭവം: മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു
Mail This Article
കൽപറ്റ ∙ ഇൻഷുറൻസ് പുതുക്കാത്തതിനു പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ ഇടിച്ചുപൊളിച്ച ശേഷം ലേലം ചെയ്തു വിറ്റ ക്രൂരതയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷൻ ഇടപെടൽ. ഇന്നലെ മലയാള മനോരമ പ്രസിദ്ധീകരിച്ച, ‘‘പിടിച്ചെടുത്ത ഓട്ടോ പൊലീസ് പൊളിച്ചു തൂക്കി വിറ്റു- അതു നാരായണന്റെ ജീവിതമായിരുന്നു’’ എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത കമ്മിഷൻ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ വയനാട് ജില്ലാ പൊലീസ് മേധാവിക്കു നിർദേശം നൽകി. വയനാട്ടിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കുമെന്നും കമ്മിഷൻ അറിയിച്ചു.
മേപ്പാടി മുക്കിൽപ്പീടിക സ്വദേശി എൻ.ആർ. നാരായണൻ ആകെയുണ്ടായിരുന്ന കടമുറി വിറ്റു വാങ്ങിയ ഓട്ടോറിക്ഷയാണു പൊലീസ് ഇടിച്ചുപൊളിച്ചു നശിപ്പിച്ച ശേഷം ലേലം ചെയ്തു വിറ്റത്. 5 വർഷത്തിനിപ്പുറവും നഷ്ടപരിഹാരത്തിനായി ഓഫിസുകൾ കയറിയിറങ്ങുകയാണ് നാരായണൻ. വാർത്തയുടെ അടിസ്ഥാനത്തിൽ, പൊലീസിന്റെ ഭാഗത്തു വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാൻ അഡിഷനൽ എസ്പി വിനോദ് പിള്ളയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ പറഞ്ഞു. എത്രയും വേഗം റിപ്പോർട്ട് നൽകുമെന്ന് എഎസ്പി വിനോദ് പിള്ള പറഞ്ഞു. നാരായണന് ഇന്നലെ പലയിടത്തുനിന്നും സഹായവാദ്ഗാനങ്ങൾ എത്തി.