വന്യമൃഗ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
Mail This Article
തിരുവനന്തപുരം ∙ മനുഷ്യ–വന്യജീവി സംഘർഷം വർധിച്ച സാഹചര്യത്തിൽ വന്യമൃഗ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. 6 ന് ചേർന്ന മന്ത്രിസഭാ യോഗം വന്യമൃഗ ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു. മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്ന പ്രവർത്തനങ്ങൾക്ക് സംസ്ഥാനതല സമിതി, ഉദ്യോഗസ്ഥ നിയന്ത്രണ സമിതി, ജില്ലാതല നിയന്ത്രണ സമിതി, പ്രാദേശികതല ജാഗ്രതാ സമിതി എന്നിവ രൂപീകരിച്ചു.
മുഖ്യമന്ത്രിയാണ് സംസഥാനതല സമിതി അധ്യക്ഷൻ. ചീഫ് സെക്രട്ടറി, ജില്ലയുടെ ചുമതലയുള്ള മന്ത്രി, തദ്ദേശ സ്ഥാപനത്തിന്റെ പ്രസിഡന്റ് എന്നിവരാണ് യഥാക്രമം സംസ്ഥാനതല ഉദ്യോഗസ്ഥ നിയന്ത്രണ സമിതി, ജില്ലാതല നിയന്ത്രണ സമിതി, പ്രാദേശികതല ജാഗ്രതാ സമിതികളുടെ അധ്യക്ഷൻമാർ.
മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയിൽ വനം, റവന്യു, തദ്ദേശ, പട്ടിക ജാതി–പട്ടിക വർഗ വകുപ്പു മന്ത്രിമാർ, വനം മേധാവി, കൃഷി വകുപ്പ് സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി എന്നിവരും അംഗങ്ങളാണ്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് മനുഷ്യ –വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനായി നിയോഗിക്കപ്പെട്ട നോഡൽ ഓഫിസർ.
പുതിയ കൺട്രോൾ റൂം
തിരുവനന്തപുരം ജില്ലയിലെ വിവിധ ഓഫിസുകളിൽ നിന്ന് തസ്തികകൾ പുനർവിന്യസിച്ചു വനം വകുപ്പ് ആസ്ഥാനത്ത് പുതിയ കൺട്രോൾ റൂം രൂപീകരിക്കാൻ വനം വകുപ്പ് അനുമതി. നിലവിൽ വനം വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ പേര് മാറ്റി തിരുവനന്തപുരം ഫ്ലയിങ് സ്ക്വാഡ് റേഞ്ച് എന്നാക്കി. പിടിപി നഗർ ആസ്ഥാനമായാണ് ഫ്ലയിങ് സ്ക്വാഡ് റേഞ്ച് പ്രവർത്തിക്കുക.