ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ ( ഇ പോസ്) സംവിധാനം തകരാറിലായി റേഷൻ വിതരണം തടസ്സപ്പെടുന്നതിനു കാരണം ഐടി മിഷനു കീഴിലെ സെർവറിന്റെ ശേഷി വർധിപ്പിക്കാത്തതാണ് എന്നു വ്യക്തമായി. ശേഷി വർധിപ്പിക്കാൻ മുൻപെടുത്ത തീരുമാനങ്ങൾ നടപ്പാകാതിരുന്നതാണു തിരിച്ചടിയായത്.

റേഷൻ വിതരണത്തിനു പുറമേ മുൻഗണനാ വിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് കാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിങ് ആരംഭിച്ചതോടെ ആധാർ സെർവറുമായി ബന്ധം സ്ഥാപിക്കാനാവാതെ ഐടി മിഷന്റെ സെർവർ പ്രവർത്തനം കഴിഞ്ഞ ദിവസങ്ങളിൽ തടസ്സപ്പെട്ടു. കാർഡ് അംഗങ്ങളുടെ ആധാർ വിവരങ്ങൾ പരിശോധിച്ചാണ് മസ്റ്ററിങ് നടത്തുന്നത്. 6 മുതൽ 8 ലക്ഷം പേർ വരെ റേഷൻ വാങ്ങുന്ന ദിവസങ്ങളിൽ മുൻപ് സുഗമമായി ഇ പോസ് പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ഇത്രയും റേഷൻ ഇടപാടുകൾ പോലും നടത്താനാകാത്ത സ്ഥിതിയാണ്. രണ്ടു വർഷം മുൻപ്, ഇടയ്ക്കിടെ ഇ പോസിൽ തകരാർ ഉണ്ടായപ്പോൾ സെർവറിൽ ഡേറ്റ ബാക് അപ് പ്രവർത്തനം നടത്തിയതിനാൽ സ്ഥിതി മെച്ചപ്പെട്ടിരുന്നു.

ഇപ്പോൾ പ്രതിദിനം ഒരു ലക്ഷത്തിലേറെ കാർഡ് അംഗങ്ങളുടെ ഇ കൈവൈസി (ഉപയോക്താവിനെ തിരിച്ചറിയുക) മസ്റ്ററിങ് കൂടി നടത്തേണ്ടി വരുന്നുണ്ട്. 

ഇന്നലെ ഉച്ചയ്ക്കു ശേഷം മസ്റ്ററിങ് ആരംഭിച്ചതോടെ ഇപോസ് സംവിധാനം തകരാറിലായി. തുടർന്ന് ഒരു മണിക്കൂറിനു ശേഷം മസ്റ്ററിങ് നിർത്തിവച്ചു.

ഞായറാഴ്ച മസ്റ്ററിങ് നടത്തില്ലെന്ന്

റേഷൻ വ്യാപാരികളുടെ കത്ത്

തിരുവനന്തപുരം ∙ ഞായറാഴ്ച മഞ്ഞ, പിങ്ക് കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് നടത്താൻ സഹകരിക്കില്ലെന്ന് വ്യക്തമാക്കി ഭൂരിഭാഗം റേഷൻ വ്യാപാരികളും രംഗത്തെത്തിയതോടെ മൂന്നു ദിവസം പ്രത്യേക ക്യാംപ് നടത്തി മസ്റ്ററിങ് നടത്താനുള്ള സർക്കാർ നീക്കം വിഫലമായേക്കുമെന്നു സൂചന. നാളെ മുതൽ 17 വരെ റേഷൻ വിതരണം നിർത്തിവച്ച് മസ്റ്ററിങ് നടത്താനാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനിച്ചത്. 

എന്നാൽ, 17ന് ഞായറാഴ്ച മസ്റ്ററിങ് നടത്തില്ലെന്നു റേഷൻ വ്യാപാരികളുടെ 4 സംഘടനകൾ ഉൾപ്പെട്ട റേഷൻ ഡീലേഴ്സ് കോഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി സർക്കാരിനു കത്തു നൽകി. ഇ പോസ് പ്രശ്നം പൂർണമായി പരിഹരിക്കുന്നതു വരെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 7 ജില്ലകളിലെ റേഷൻകടകൾ രാവിലെയും ബാക്കിയുള്ളവ ഉച്ചയ്ക്കു ശേഷവും എന്ന രീതിയിൽ പ്രവർത്തിപ്പിക്കണമെന്ന് ഈ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു.

English Summary:

Cause of the e-pos outage is the lack of capacity of the IT mission server

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com