ഡിഎ കുടിശിക: കൂടുതൽ നഷ്ടം പങ്കാളിത്ത പെൻഷൻകാർക്ക്
Mail This Article
തിരുവനന്തപുരം ∙ സർക്കാർ ജീവനക്കാർക്ക് 39 മാസത്തെ ക്ഷാമബത്ത (ഡിഎ) കുടിശിക നൽകാൻ സർക്കാർ തയാറാകാത്തത് പങ്കാളിത്ത പെൻഷൻകാർക്കു കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കും. കുടിശികയിൽ നിന്ന് ഈ വിഭാഗത്തിലുള്ളവരുടെ പെൻഷൻ അക്കൗണ്ടിലേക്ക് പോകേണ്ട സർക്കാർ വിഹിതവും ജീവനക്കാരുടെ വിഹിതവും നഷ്ടപ്പെടും. ഇത് പെൻഷൻ തുകയെ കാര്യമായി ബാധിക്കും. പങ്കാളിത്ത പെൻഷൻകാർക്ക് ഇപ്പോൾ തന്നെ തുച്ഛമായ തുക മാത്രമാണ് ലഭിക്കുന്നത്.
2021 മുതൽ ഓരോ മാസവും ജീവനക്കാരുടെ പെൻഷൻ അക്കൗണ്ടിൽ അടക്കേണ്ട തുകയാണ് നഷ്ടമാകുന്നത്. കഴിഞ്ഞ ദിവസം 2% ഡിഎ അനുവദിച്ചപ്പോൾ കുടിശിക കൂടി നൽകിയിരുന്നെങ്കിൽ അതിൽ നിന്നു 10% സർക്കാർ വിഹിതത്തോടൊപ്പം പെൻഷൻ അക്കൗണ്ടിൽ പോകുമായിരുന്നു . പങ്കാളിത്ത പെൻഷൻ ബാധകമായ ഓൾ ഇന്ത്യ സർവീസ് ഉദ്യോഗസ്ഥരുടെ കുടിശികയിൽ നിന്നു കൃത്യമായി വിഹിതം പെൻഷൻ അക്കൗണ്ടിൽ സർക്കാർ അടയ്ക്കാറുണ്ട്.
സർക്കാർ നയം നടപ്പിലാക്കുന്ന ഉന്നത ഉദ്യോഗസ്ഥരും സംഘടനാ നേതാക്കളുമൊക്കെ പഴയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടവരായതിനാൽ പങ്കാളിത്ത പെൻഷൻകാരുടെ അപാകതകൾ പരിഹരിക്കാൻ പൊതുവെ ഇടപെടാറുമില്ല. ഇൗ മാസം 31 വരെ സർക്കാർ സർവീസിൽ നിന്നു വിരമിക്കുന്നവർക്കും വർധിപ്പിച്ച ഡിഎയുടെ ഗുണം ലഭിക്കില്ല. 2021 ജനുവരി മുതൽ ഉള്ള ഡിഎ ആണ് ഇപ്പോൾ നൽകുന്നതെങ്കിലും കുടിശികയെക്കുറിച്ചു മിണ്ടാത്തതിനാൽ മാർച്ച് 31 ന് വിരമിക്കുന്നവർക്ക് 7% ഡിഎയിൽ തന്നെ വിരമിക്കേണ്ടി വരും. ഏപ്രിൽ 1 മുതലാണു ഡിഎ വർധിക്കുന്നത്.