നൃത്ത അധ്യാപകന്റെ മരണം: എസ്എഫ്ഐക്ക് എതിരെ കേസെടുക്കണമെന്ന് സതീശൻ
Mail This Article
പറവൂർ (കൊച്ചി) ∙ നൃത്ത അധ്യാപകനെ മുറിയിലിട്ടു മർദിച്ച എസ്എഫ്ഐ ക്രിമിനലുകൾക്ക് എതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. മർദനത്തിലും അപമാനത്തിലും മനംനൊന്താണ് അദ്ദേഹം ജീവനൊടുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിക്കൊടുത്ത തണലിലാണു ക്രിമിനലുകൾ അഴിഞ്ഞാടുന്നത്. ഇ.പി.ജയരാജനും കുടുംബത്തിനും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറുമായി ബിസിനസ് പാർട്നർഷിപ്പുണ്ട്. കേരളത്തിൽ നിന്നു പ്രാധാന്യമുള്ള ഒരാളും ബിജെപിയിൽ ചേർന്നിട്ടില്ല– പ്രതിപക്ഷനേതാവ് പറഞ്ഞു.
ഷാജിയുടെ മരണം എസ്എഫ്ഐ കൊലപാതകം: കെ.സുധാകരൻ
കണ്ണൂർ ∙ കേരള സർവകലാശാലാ കലോത്സവത്തിൽ കോഴ ആരോപണം നേരിട്ടതിനെത്തുടർന്ന് ജീവനൊടുക്കിയ ഷാജിയുടെ മരണം എസ്എഫ്ഐ നടത്തിയ കൊലപാതകമാണെന്ന് കെ.സുധാകരൻ എംപി. എസ്എഫ്ഐയുടെ കൊടുംക്രൂരതകളുടെ വാർത്തകൾ കുറച്ചുനാളുകളായി പുറത്തുവരികയാണ്. കേട്ടുകേൾവിയില്ലാത്ത ക്രൂരതയാണു സിദ്ധാർഥന്റെ മരണത്തിൽ കണ്ടത്. മാർഗംകളിയിൽ തങ്ങൾ പറഞ്ഞ മത്സരാർഥിക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് വിധികർത്താവായ ഷാജിയെ എസ്എഫ്ഐ നേരിട്ടും ഫോണിലും ഭീഷണിപ്പെടുത്തുകയും തല്ലുകയും ചെയ്തതായാണ് അറിയാൻ കഴിഞ്ഞത്. ഇതിനു പിറകിൽ പ്രവർത്തിച്ചവരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കലാപമുണ്ടാകും – ഷാജിയുടെ അമ്മയെ സന്ദർശിച്ച ശേഷം സുധാകരൻ പറഞ്ഞു.