ആർച്ച് ബിഷപ് മാർ ഇവാനിയോസ് ധന്യപദവിയിൽ
Mail This Article
തിരുവനന്തപുരം ∙ മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ സ്ഥാപകനും തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയും ബഥനി ആശ്രമത്തിന്റെയും മഠത്തിന്റെയും സ്ഥാപകനുമായ ദൈവദാസൻ ആർച്ച് ബിഷപ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്തയെ ധന്യൻ പദവിയിലേക്ക് ഫ്രാൻസിസ് മാർപാപ്പ ഉയർത്തി.
വിശുദ്ധരുടെ നാമകരണ നടപടിക്കായുള്ള കാര്യാലയത്തിന്റെ പ്രിഫെക്ട് കർദിനാൾ മർച്ചേലോ സെമേറാനോ ഇതു സംബന്ധിച്ച പരിശോധനാ റിപ്പോർട്ട് ഫ്രാൻസിസ് മാർപാപ്പയ്ക്കു നൽകിയിരുന്നു. മറ്റ് 5 പേർക്കൊപ്പമാണ് മാർ ഇവാനിയോസിനെ ധന്യപദവിയിലേക്ക് ഉയർത്തിയത്. മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള കൃതജ്ഞതാ ബലിയും അനുസ്മരണ ശുശ്രൂഷ ഇന്നു നാലിന് പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടക്കും.
മാർ ഇവാനിയോസിന്റെ നാമകരണ നടപടി ആരംഭിച്ചത് 1998 ഫെബ്രുവരി 25ന് ആണ്. 2007 ജൂലൈ 14ന് ദൈവദാസനായി പ്രഖ്യാപിച്ചു. നാമകരണ നടപടികളുടെ ഭാഗമായി 2014 ജൂൺ 23ന് കബറിടം തുറന്ന് പരിശോധിച്ചിരുന്നു. തുടർന്ന് ഒരു ലക്ഷം പേജ് വരുന്ന റിപ്പോർട്ട് റോമിലേക്ക് അയച്ചു. നാമകരണ നടപടിയിൽ ഇനി പൂർത്തിയാകാനുള്ളത് വാഴ്ത്തപ്പെട്ടവൻ, വിശുദ്ധൻ എന്നീ പദവികളാണ്. ധന്യൻ മാർ ഇവാനിയോസിന്റെ മധ്യസ്ഥതയിൽ അത്ഭുതങ്ങൾ സ്ഥിരീകരിക്കുമ്പോഴാണ് ഈ പ്രഖ്യാപനങ്ങൾ നടക്കുക.