കുസാറ്റ് സെനറ്റ് അംഗത്തെ എസ്എഫ്ഐക്കാർ മർദിച്ചെന്ന് പരാതി
Mail This Article
കളമശേരി ∙ കുസാറ്റ് സെനറ്റ് അംഗവും കെഎസ്‌യു ജില്ലാ സെക്രട്ടറിയുമായ കുര്യൻ ബിജുവിനെ (23) സർവകലാശാലാ ക്യാംപസിനു പുറത്തുള്ള ചായക്കടയിൽ വച്ച് എസ്എഫ്ഐ പ്രവർത്തകരായ 3 പേർ ചേർന്നു മർദിച്ചതായി പരാതി. വലതു കയ്യിലും വിരലുകൾക്കും പരുക്കേറ്റ കുര്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 11നായിരുന്നു സംഭവം.
കുസാറ്റ് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ എൽഎൽഎം വിദ്യാർഥിയാണ് കുര്യൻ. കുര്യനെ മർദിച്ച കുസാറ്റിലെ തന്നെ വിദ്യാർഥികളായ പ്രകാശ് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് രണ്ടാം വർഷം), അഖിൽ (മെക്കാനിക്കൽ എൻജിനീയറിങ്), നിത്യാനന്ദ് (സ്റ്റാറ്റിസ്റ്റിക്സ്) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
അക്രമത്തിൽ പ്രതിഷേധിച്ചു കെഎസ്‌യു പ്രവർത്തകർ സർവകലാശാലാ സ്റ്റുഡന്റ്സ് യൂണിയൻ ഓഫിസിലേക്കു മാർച്ച് നടത്തി. സർവകലാശാലാ കലോത്സവത്തിലെ (സർഗം) പങ്കാളിത്തം കുറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണു മർദനത്തിനു കാരണമെന്നു പറയുന്നു.