തോട്ടിൽ യുവതിയുടെ മൃതദേഹം: കൊലപാതകമെന്ന് സംശയം; പ്രതി പിടിയിലെന്നു സൂചന
Mail This Article
പേരാമ്പ്ര (കോഴിക്കോട്) ∙ നൊച്ചാട് തോട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതമാണെന്നു സംശയം. പ്രതി പിടിയിലായെന്നും സൂചനയുണ്ട്. വാളൂരിലെ കുറുക്കുടി മീത്തൽ അനുവിന്റെ (26) മരണം കൊലപാതകമാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനവും. നിരീക്ഷണത്തിലായിരുന്ന പ്രതി മലപ്പുറം കൊണ്ടോട്ടി സ്വദേശി കണ്ണൂരിൽ പിടിയിലായെന്നാണു സൂചന.
യുവതി മുങ്ങിമരിച്ചതാണെന്നും ശ്വാസകോശത്തിൽ ചെളിവെള്ളം കയറിയതാണ് മരണകാരണമെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും മുക്കിക്കൊലപ്പെടുത്തിയതാകാനുള്ള സാധ്യതയും ഏറെ. ബലപ്രയോഗം നടന്നതായി സംശയിക്കുന്നു. കഴുത്തിലും കൈകളിലും ബലമായി പിടിച്ച പാടുകളും വയറ്റിൽ ചവിട്ടേറ്റ പാടുമുണ്ട്. മോഷണമായിരുന്നു ലക്ഷ്യമെന്നു കരുതുന്നു. പീഡനം നടന്നതിന്റെ ലക്ഷണമില്ല. തോട്ടിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവ സമയത്ത് അസ്വാഭാവിക സാഹചര്യത്തിൽ ചുവന്ന ബൈക്കിൽ സഞ്ചരിച്ച യുവാവിനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം.
അനുവിന്റെ മരണം കൊലപാതകമാണെന്ന് ഉറപ്പിച്ച് നാട്ടുകാർ നേരത്തേ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് യുവതിയുടെ മൃതദേഹം തോട്ടിൽ കണ്ടെത്തിയത്. സ്വർണമാലയും, മോതിരങ്ങളും പാദസരവും ബ്രേസ്‌ലെറ്റും അടക്കം എല്ലാം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞിരുന്നു. കമ്മൽ മാത്രമാണ് ശരീരത്തിൽ ഉള്ളത്. അത് സ്വർണവുമല്ല.
തിങ്കളാഴ്ച രാവിലെ ഭർത്താവിനൊപ്പം ആശുപത്രിയിൽ പോകാൻ വീട്ടിൽ നിന്നു നടന്നുപോയ അനുവിനെ പിന്നീടാരും കണ്ടിട്ടില്ല. മുങ്ങിമരിക്കാൻമാത്രം വെള്ളം ഇല്ലാത്ത തോട്ടിൽ മൃതദേഹം കണ്ടെത്തിയത് സംശയത്തിന് ഇടയാക്കിയിരുന്നു.
പേരാമ്പ്ര ഡിവൈഎസ്പി കെ.എം.ബിജുവിന്റെ മേൽനോട്ടത്തിൽ പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എം.എ.സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.