വ്യാജ എൽഎൽബി ബിരുദ സർട്ടിഫിക്കറ്റ്: മനു ജി.രാജന്റെ എൻറോൾമെന്റ് റദ്ദാക്കാൻ ബാർ കൗൺസിൽ തീരുമാനം
Mail This Article
കൊച്ചി ∙ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി മനു ജി.രാജന്റെ അഭിഭാഷക എൻറോൾമെന്റ് റദ്ദാക്കാൻ കേരള ബാർ കൗൺസിൽ തീരുമാനിച്ചു. ബാർ കൗൺസിലിനെ കബളിപ്പിച്ചതിന് പൊലീസിൽ കേസ് കൊടുക്കാനും യോഗം തീരുമാനിച്ചു. ബാർ കൗൺസിൽ യോഗത്തിൽ ചെയർമാൻ കെ.എൻ.അനിൽകുമാർ അധ്യക്ഷത വഹിച്ചു.
ബിഹാറിലെ മഗധ് സർവകലാശാലയിൽ നിന്ന് എൽഎൽബി ബിരുദം നേടിയെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി 2013ലാണു മനു ജി.രാജൻ എൻറോൾ ചെയ്തത്. 10 വർഷമായി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്നും ബാർ കൗൺസിൽ കണ്ടെത്തി.
പ്രാക്ടീസ് കാലയളവിൽ മനു 53 പേരുടെ വക്കാലത്തും ഏറ്റെടുത്തു. തിരുവനന്തപുരം മാറനല്ലൂർ സ്വദേശിയുടെ സ്വത്തുതർക്ക കേസ് വാദിക്കാമെന്നു മനു ഏറ്റെങ്കിലും ഒന്നര വർഷം കഴിഞ്ഞിട്ടും വക്കാലത്ത് ഏറ്റെടുത്തില്ല. വിവരാവകാശ രേഖകളുടെ സഹായത്തോടെ മാറനല്ലൂർ സ്വദേശി സച്ചിൻ നടത്തിയ അന്വേഷണത്തിലാണ് മനുവിന്റെ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയതും പരാതിയുമായി പൊലീസിനെ സമീപിച്ചതും.
ബാർ കൗൺസിലിൽ എൻറോൾ ചെയ്യുന്നതിനായി ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ യഥാർഥ സർട്ടിഫിക്കറ്റുകളല്ലെന്ന് മഗധ സർവകലാശാല റജിസ്ട്രാർ പൊലീസിന് മറുപടിയും നൽകി. മനുവിന്റെ കൈവശമുള്ള കേരള സർവകലാശാലയുടെ പേരിലുള്ള സർട്ടിഫിക്കറ്റും വ്യാജമാണെന്നു സംശയമുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണം എന്നും ആവശ്യപ്പെട്ട് സച്ചിൻ, ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പരാതി നൽകി.
വ്യാജരേഖ ചമച്ചതിന് മനുവിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, വ്യാജസർട്ടിഫിക്കറ്റല്ല ഹാജരാക്കിയതെന്നാണ് മനു ജി.രാജൻ പറയുന്നത്.