കേരള സർവകലാശാലാ യുവജനോത്സവം: മുൻ നേതാവിനെതിരെ പരാതിയുമായി എസ്എഫ്ഐ വൈസ് പ്രസിഡന്റ്
Mail This Article
തിരുവനന്തപുരം ∙ കേരള സർവകലാശാല യുവജനോത്സവം തുടങ്ങുന്നതിനു മുൻപ് വിധികർത്താക്കളുടെ പാനലിൽ ഉൾപ്പെട്ടവരുടെ വിവരം ചോർത്തി നൽകാൻ സിപിഎമ്മിൽ നിന്നു പുറത്താക്കപ്പെട്ട എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി പണം വാഗ്ദാനം ചെയ്തെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിക്കു പരാതി.
എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവുമായ യുവജനോത്സവ പ്രോഗ്രാം സബ് കമ്മിറ്റി കൺവീനർ എ.എ.അക്ഷയ് ആണ് എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറിയും സിപിഎം നേമം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ജെ.ജെ.അഭിജിത്തിനെതിരെ എം.വി.ഗോവിന്ദനു പരാതി നൽകിയത്. യുവജനോത്സവം തുടങ്ങും മുൻപു തന്നെ ഈ പരാതി സിപിഎം നേതൃത്വത്തിനു ലഭിച്ചെങ്കിലും ഇക്കാര്യത്തിൽ നടപടിയുണ്ടായിട്ടില്ല.
നൃത്തയിനങ്ങളിലെ വിധികർത്താക്കളുടെ പാനൽ ചോർത്തി നൽകണമെന്നും ഇതിനു പ്രതിഫലമായി 5 ലക്ഷം രൂപ നൽകാമെന്നും അഭിജിത്ത് ഫോണിലൂടെ വാഗ്ദാനം ചെയ്തെന്നാണ് ആരോപണം.
2 വർഷം മുൻപ് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്ത ശേഷം ബീയർ കഴിച്ചതിന്റെ വിഡിയോ പുറത്തു വന്നതിനെത്തുടർന്നാണ് അഭിജിത്തിനെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്. ഇയാൾ ഒരു വനിതാ നേതാവിനോടു മോശമായി പെരുമാറിയെന്ന പരാതിയും പാർട്ടിക്കു മുന്നിലെത്തിയിരുന്നു.
യുവജനോത്സവ സംഘാടനവും തുടർന്നുണ്ടായ സംഘർഷവും വിധികർത്താവിന്റെ ആത്മഹത്യയും വിവാദമായതോടെ എസ്എഫ്ഐ പ്രതി സ്ഥാനത്തായ സാഹചര്യം കോഴിക്കോട്ട് ആരംഭിച്ച എസ്എഫ്ഐ സംസ്ഥാന സെന്റർ യോഗത്തിൽ ചർച്ചയാകും. സംഘാടക സമിതിക്കു സമാന്തരമായി തലസ്ഥാനത്തെ ഒരു വിഭാഗം എസ്എഫ്ഐ പ്രവർത്തകർ യുവജനോത്സവം ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം ഉൾപ്പെടെ നേതൃത്വം ചർച്ച ചെയ്യും.
കോഴ വാങ്ങിയെന്ന് ആരോപണം നേരിടുന്ന വിധികർത്താവ് പി.എൻ.ഷാജി (ഷാജി പൂത്തട്ട) ബുധനാഴ്ച കണ്ണൂരിലെ വീട്ടിൽ ജീവനൊടുക്കിയിരുന്നു. ഷാജിയെ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ മർദിച്ചുവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.