സൈബർ പട കുടുങ്ങും; തെളിവില്ലാതെ സമൂഹമാധ്യമത്തിൽ ആരോപണമുന്നയിച്ചാൽ കേസ്
Mail This Article
തിരുവനന്തപുരം∙ സ്ഥാനാർഥിക്കോ പാർട്ടികൾക്കോ എതിരെ സമൂഹമാധ്യമങ്ങളിൽ തെളിവില്ലാതെ ആരോപണങ്ങൾ പോസ്റ്റ് ചെയ്താൽ കുടുങ്ങും. അത്തരം പരാതി ലഭിച്ചാൽ ഉടനെ ആളെ പിടികൂടാനും തെളിവ് ആവശ്യപ്പെടാനുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. തെളിവ് ഇല്ലെങ്കിൽ കേസെടുക്കും. ഇത്തരം പോസ്റ്റുകൾ പങ്കുവയ്ക്കുന്നതും കുറ്റകരമാകും.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്ട്രീയപാർട്ടികൾ സമൂഹമാധ്യമ പടയെ സജീവമാക്കിയതോടെയാണു കമ്മിഷനും പിടിമുറുക്കിയത്. പൊലീസിനോട് പ്രത്യേക സൈബർ ടീം തയാറാക്കി നിരീക്ഷണം ഉറപ്പാക്കാൻ കമ്മിഷൻ നിർദേശിച്ചു. എസ്പി, മേഖലാ ഐജി–ഡിഐജി, പൊലീസ് ആസ്ഥാനത്ത് സൈബർ ഓപ്പറേഷൻ ഡിവിഷൻ എന്നിവർക്കാണു ചുമതല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ 171(ജി) പ്രകാരമാണ് നടപടി. രാജ്യദ്രോഹപരമായതോ വർഗീയമായതോ അക്രമങ്ങൾക്ക് വഴിവയ്ക്കുന്നതോ ആയ പോസ്റ്റുകളും ഇതിന്റെ പരിധിയിൽ പെടും.
പരാതി അറിയിക്കാൻ എല്ലാ ജില്ലയിലും വാട്സാപ് നമ്പറുകൾ പൊലീസും തിരഞ്ഞെടുപ്പ് കമ്മിഷനും നൽകും. പോസ്റ്റ് ലിങ്ക് വാട്സാപ്പിലോ ഇമെയിലിലോ അയച്ചാൽ നടപടി സ്വീകരിക്കും. ആവശ്യപ്പെട്ടാൽ ഉടൻ ഇത്തരം പോസ്റ്റുകൾ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് സമൂഹമാധ്യമ കമ്പനികളെയും കമ്മിഷൻ അറിയിച്ചിട്ടുണ്ട്.
സുരക്ഷയ്ക്ക് 70 കമ്പനി കേന്ദ്രസേന
തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 160 കമ്പനി കേന്ദ്രസേനയെ കേരളം ആവശ്യപ്പെട്ടെങ്കിലും ലഭിക്കുന്നത് 70 കമ്പനി. ഇതിൽ 5 കമ്പനി കേരളത്തിലെത്തി. സിആർപിഎഫ്, സിഐഎസ്എഫ് സംഘമാണ് എത്തുന്നത്. സുരക്ഷയുടെ ചുമതല വഹിക്കുന്നതിനു തിരഞ്ഞെടുപ്പ് കമ്മിഷൻ സ്റ്റേറ്റ് പൊലീസ് നോഡൽ ഓഫിസർ (എസ്പിഎൻഒ) ആയി നിയോഗിച്ചിട്ടുള്ളത് ക്രമസമാധാനത്തിന്റെയും പൊലീസ് ആംഡ് ബറ്റാലിയന്റെയും ചുമതലയുള്ള എം.ആർ.അജിത്കുമാറിനെയാണ്. എഡിജിപി എച്ച്.വെങ്കിടേഷ്, ഹർഷിത അട്ടലൂരി, സ്പർജൻകുമാർ, ഹരിശങ്കർ എന്നിവർക്കാണു മറ്റു ചുമതലകൾ. കേരളത്തിൽ സംഘർഷസാധ്യതയുള്ള 760 ബൂത്തുകളുണ്ടെന്നാണു സംസ്ഥാന പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട്.