കേരള വാഴ്സിറ്റി ക്യാംപസിൽ സിസിടിവി വയ്ക്കും
Mail This Article
തിരുവനന്തപുരം ∙ യുവജനോത്സവത്തിലെ സംഘർഷങ്ങൾ വിവാദമായ സാഹചര്യത്തിൽ ക്യാംപസുകൾ പൂർണമായി നിരീക്ഷണ വലയത്തിലാക്കാനൊരുങ്ങി കേരള സർവകലാശാല. പാളയത്തെ സർവകലാശാല ആസ്ഥാനത്തും കാര്യവട്ടം ക്യാംപസിലും സിസിടിവി സ്ഥാപിക്കുന്നതിന് 1.80 കോടി രൂപ സർവകലാശാല അനുവദിച്ചു. ഇ–ടെൻഡറിലൂടെ കരാറുകാരെ തിരഞ്ഞെടുക്കും. സർവകലാശാലാ ഹോസ്റ്റൽ ക്യാംപസുകളും ഇതിലുൾപ്പെടും. രാത്രിദൃശ്യങ്ങളും ചിത്രീകരിക്കും. സർവകലാശാലാ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് ഏർപ്പെടുത്താനും ധാരണയായി.
യുവജനോത്സവം: വിഡിയോ എടുക്കും
സർവകലാശാല യുവജനോത്സവത്തിലെ എല്ലാ മത്സരങ്ങളും ഇനി വിഡിയോയിൽ ചിത്രീകരിക്കും. അപ്പീലുണ്ടായാൽ വിധിനിർണയം സുതാര്യമാക്കാനാണിത്. ഇത്തവണ തർക്കവും സംഘർഷവും കാരണം യുവജനോത്സവം അപൂർണമായി അവസാനിപ്പിച്ചിരുന്നു. യുവജനോത്സവത്തിൽ ബാക്കിയായ മത്സരങ്ങൾ വീണ്ടും നടത്തണമോ എന്ന് ആഭ്യന്തര അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.