ADVERTISEMENT

തിരുവനന്തപുരം ∙ റേഷൻ വിതരണത്തിനുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) സംവിധാനത്തിലെ പാളിച്ചകൾക്കു കാരണം അധിക സെർവർ വേണമെന്ന ഒരു വർഷം മുൻപുള്ള തീരുമാനം നടപ്പാക്കാൻ വൈകിയതു കാരണമെന്നു വ്യക്തമായി. 2023 മാർച്ച് 10ന് ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് റേഷൻ വിതരണ പ്രശ്നങ്ങൾ പരിഹരിക്കാൻ സമാന്തരമായി ഓതന്റിക്കേഷൻ യൂസർ ഏജൻസിയും പകരം സെർവറും വേണമെന്നു തീരുമാനിച്ചത്. അന്നും റേഷൻ വിതരണം സംസ്ഥാനത്താകെ തടസ്സപ്പെട്ടതോടയാണു യോഗം ചേർന്നത്. 

ഇതിനായി പണം അനുവദിക്കണമെന്ന് കഴിഞ്ഞവർഷം ഓഗസ്റ്റിലും ഒക്ടോബറിലും ഭക്ഷ്യ പൊതുവിതരണ കമ്മിഷണർ സർക്കാരിനു കത്തെഴുതിയെങ്കിലും നടപടിയുണ്ടായില്ല. ഒക്ടോബർ പകുതിയോടെ അനുമതി നൽകിയെങ്കിലും തുക അനുവദിച്ചില്ല. കഴിഞ്ഞ രണ്ടാഴ്ചയായി മുൻഗണനാ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ്ങും റേഷൻ വിതരണവും തടസ്സപ്പെട്ടതോടെയാണ് സെർവറിനുള്ള ലൈസൻസ് ഫീസായി 3.54 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചത്. ആധാർ വിവരങ്ങൾ സൂക്ഷിക്കുന്ന യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയ്ക്കു (യുഐഡിഎഐ) നൽകാനുള്ളതാണ് ലൈസൻസ് ഫീസ്.

ഇ പോസ് യന്ത്രത്തിൽ റേഷൻ കാർഡ് ഉടമ വിരൽ പതിപ്പിക്കുമ്പോൾ ആധാർ ഡേറ്റയിലെ വിവരങ്ങൾ പരിശോധിക്കാൻ സഹായിക്കുന്നതിന് ഐടി മിഷനു കീഴിൽ കേരളത്തിലുള്ള സെർവറിന്റെ ശേഷി മതിയാകാത്തതിനാലാണ് പകരം സെർവർ സജ്ജീകരിക്കുന്നത്. ഇ പോസിലെ പ്രശ്നങ്ങൾ പഠിക്കണമെന്ന് റേഷൻ വ്യാപാരികളും പ്രതിപക്ഷവും ആവശ്യപ്പെടുന്നുണ്ടെങ്കിലും സമിതിയെ നിയോഗിച്ചത് കഴിഞ്ഞ ദിവസമാണ്. 

റേഷൻ വിതരണം ഇന്ന് വീണ്ടും

സംസ്ഥാനത്ത് റേഷൻ വിതരണം ഇന്നു മുതൽ സാധാരണ തോതിൽ പുനരാരംഭിക്കും. മുൻഗണനാ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ്ങിനായി കഴിഞ്ഞ വ്യാഴാഴ്ച റേഷൻ വിതരണം നിർത്തിവച്ചിരുന്നു.

English Summary:

E-POS: Payment for additional server delayed by one year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com