3,742 കോടി കൂടി കടമെടുത്തു; നാളത്തെ വിധി കാത്ത് കേരളം
Mail This Article
തിരുവനന്തപുരം ∙ സുപ്രീം കോടതി ഇടപെടലിനെത്തുടർന്ന് കേന്ദ്ര സർക്കാർ അനുവദിച്ച 13,608 കോടി രൂപയിൽ 8,742 കോടിയുടെ കടമെടുപ്പ് സംസ്ഥാന സർക്കാർ ഇന്നലെ പൂർത്തിയാക്കി. നേരത്തേ 5,000 കോടി കടമെടുത്തതിനു പിന്നാലെ ബാക്കിയുള്ള 3,742 കോടിയാണ് ഇന്നലെ കടമെടുത്തത്. 7.42 ശതമാനത്തിനായിരുന്നു റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കി പണം സമാഹരിച്ചത്.
വൈദ്യുതി മേഖലയിൽ പരിഷ്കാരങ്ങൾ നടപ്പാക്കിയതും കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്തതും കണക്കിലെടുത്ത് കേരളത്തിന് 4,866 കോടി കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. 26ന് ഇൗ തുക കൂടി വായ്പയെടുക്കുന്നതോടെ ഇൗ വർഷം കടമെടുപ്പു പൂർത്തിയാകും.
കൂടുതൽ കടമെടുപ്പിന് അനുമതി തേടിയുള്ള കേരളത്തിന്റെ ഹർജിയിൽ നാളെയാണു സുപ്രീംകോടതി വിധി പറയുക. കേരളത്തിന് അധികം പണം ലഭിച്ചില്ലെങ്കിൽ വർഷാവസാന ചെലവുകൾ നിറവേറ്റാൻ കഴിയില്ല.