ആളൊഴിഞ്ഞ് നവകേരള സദസ്സ്: പരിശോധിക്കാൻ സിപിഎം
Mail This Article
കൊല്ലം ∙ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ്സിൽ 23 ലക്ഷത്തോളം പേർ പങ്കെടുത്തെങ്കിലും പലയിടത്തും പരിപാടി കഴിയും മുൻപേ ആളൊഴിഞ്ഞെന്ന വിലയിരുത്തലിൽ സിപിഎം. ഇതേക്കുറിച്ചു പരിശോധന നടത്താനും പാർട്ടി തീരുമാനിച്ചു. നവകേരള സദസ്സ് സംബന്ധിച്ചു സംസ്ഥാന കമ്മിറ്റി തയാറാക്കിയ റിവ്യൂ റിപ്പോർട്ടിലാണു നിർദേശം. 140 നിയമസഭാ മണ്ഡലങ്ങളിലായി നടത്തിയ പരിപാടിയിൽ പാർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ എത്രത്തോളം സഹകരിച്ചുവെന്നും പരിശോധിക്കണം.
വിവിധ ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം എത്രമാത്രം ഉണ്ടായിരുന്നുവെന്നു പരിശോധിച്ചു തിരുത്തലുകൾ വരുത്തണമെന്നും കീഴ്ഘടകങ്ങൾക്ക് അയച്ച റിപ്പോർട്ടിൽ പറയുന്നു. നവകേരള സദസ്സിൽ വലിയ ജനമുന്നേറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഓരോ പ്രദേശത്തെയും സാധ്യതകൾ അനുസരിച്ചു ജനങ്ങളെ അണിനിരത്താൻ കഴിഞ്ഞിട്ടുണ്ടോയെന്നു സംശയമാണ്. ഈ പോരായ്മകൾ തിരുത്തണം. യുവജനങ്ങളുടെ പങ്കാളിത്തം ഉൾപ്പെടെ പരിശോധിക്കണമെന്നും സംസ്ഥാന നേതൃത്വം നിർദേശിച്ചു.
നവകേരള സദസ്സിൽ കൂടുതൽ ആളുകൾ നേരിട്ടു പങ്കെടുത്തതു കോഴിക്കോട് ജില്ലയിലാണെന്നും റിപ്പോർട്ട് പറയുന്നു– 2,57,242. കുറവ് വയനാട്– 44,219. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരാണു രണ്ടാംസ്ഥാനത്ത്– 2,41,089. ആകെ 22,82,364 പേർ. സദസ്സിൽ ലഭിച്ച പരാതികൾ തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനുള്ള ഉത്തരവാദിത്തം ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്കാണ്. മേൽനോട്ടത്തിനായി ഓരോ ഐഎഎസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു. എങ്കിലും എല്ലാ പരാതികളും തീർപ്പാക്കാനാവില്ലെന്ന കാര്യം ഓർമയിൽ വേണമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടിൽ ‘രക്ഷാപ്രവർത്തന’മില്ല
നവകേരള സദസ്സിനിടെ വിവാദമായ ‘രക്ഷാപ്രവർത്തന’ത്തിനിടയാക്കിയ സംഭവങ്ങളെക്കുറിച്ചു റിവ്യൂ റിപ്പോർട്ടിൽ മിണ്ടാട്ടമില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനവ്യൂഹത്തിനു നേരേ കരിങ്കൊടി വീശി പ്രതിഷേധിച്ച കെഎസ്‌യു– യൂത്ത് കോൺഗ്രസ്– കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഡിവൈഎഫ്ഐ– സിപിഎം പ്രവർത്തകരും ആക്രമിച്ചതു വിവാദമായിരുന്നു. ‘രക്ഷാപ്രവർത്തനം’ എന്ന രീതിയിലാണു മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. ജനക്കൂട്ടത്തിനിടയിൽ കടന്നു ചെന്നു പ്രകോപനമുണ്ടാക്കി സദസ്സിനെ അലങ്കോലപ്പെടുത്താനുള്ള പരിശ്രമം യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടായി എന്നാണു റിപ്പോർട്ടിലെ പരാമർശം. തിരുവനന്തപുരം ജില്ലയിൽ കലാപമുണ്ടാക്കി സദസ്സിനെ നിർവീര്യമാക്കാൻ കോൺഗ്രസും ബിജെപിയും മത്സരിച്ചു. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത അക്രമ ആഹ്വാനങ്ങളാണ് കോൺഗ്രസ് നേതാക്കളുടെ ഭാഗത്തു നിന്നുണ്ടായതെന്നും റിപ്പോർട്ടിലുണ്ട്.