തട്ടിക്കൊണ്ടുപോകൽ: മാഹിൻ 15 കേസിലെ പ്രതി
Mail This Article
ആലുവ∙ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നു 3 പേരെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്ത തിരുവനന്തപുരം വലിയതുറ സുലൈമാൻ തെരുവിൽ നാഫിയ മൻസിലിൽ മാഹിൻ (ചക്കച്ചി മാഹിൻ–35) കൊലപാതകമടക്കം 15 കേസിലെ പ്രതി. സ്വർണ ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നാണു സൂചന. സ്വർണം നൽകാമെന്നു പറഞ്ഞു പണം വാങ്ങിയ ശേഷം കൊടുക്കാതെ കബളിപ്പിച്ചതായി പറയുന്നു.
പ്രതികൾക്കു കാർ നേരിട്ടു കൈമാറിയ ഇടനിലക്കാരൻ എന്ന നിലയിലാണ് മാഹിനെ അന്വേഷണ സംഘം തിരുവനന്തപുരത്തു നിന്നു കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം ജില്ലയിൽ ഫോർട്ട്, പൂന്തുറ, വലിയതുറ, വട്ടിയൂർക്കാവ് പൊലീസ് സ്‌റ്റേഷനുകളിലാണ് മാഹിനെതിരെ കേസുള്ളത്. കാർ വാടകയ്ക്ക് എടുത്തവരിൽ ഒരാളായ പത്തനംതിട്ട എആർ ക്യാംപിലെ എഎസ്ഐ സുരേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് അവസരം ലഭിച്ചിട്ടില്ല. കാർ ഇടപാടിലെ ഇടനിലക്കാരായ മുഹമ്മദ് റിയാസ്, അൻവർ എന്നിവർ റിമാൻഡിലാണ്. ഞായറാഴ്ച രാവിലെയാണ് കാറിലെത്തിയ നാലംഗ സംഘം 3 പേരെ തട്ടിക്കൊണ്ടുപോയത്. 4 പ്രതികളും 3 ഇരകളും ഒളിവിലാണ്.