ഹയർ സെക്കൻഡറി: അധ്യാപകരുടെ മൂല്യനിർണയ പ്രതിഫലം ഇപ്പോഴും കുടിശിക
Mail This Article
തിരുവനന്തപുരം∙ ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയം ഏപ്രിൽ 3ന് തുടങ്ങാനിരിക്കെ കഴിഞ്ഞ വർഷത്തെ മൂല്യനിർണയത്തിൽ പങ്കെടുത്ത അധ്യാപകർക്കുള്ള പ്രതിഫലം ഇപ്പോഴും കുടിശിക. 11.75 കോടിയാണ് മൊത്തം നൽകാനുള്ളത്. സാമ്പത്തിക പ്രതിസന്ധിയാണു കാരണം. അധ്യയന വർഷം അവസാനിക്കാനിരിക്കെ ഒരാഴ്ചയ്ക്കുള്ളിൽ കുടിശിക തുക അനുവദിച്ചില്ലെങ്കിൽ പിന്നെയതു ലഭിക്കില്ലെന്ന ആശങ്കയിലാണ് അധ്യാപകർ. ധനവകുപ്പിൽ നിന്ന് കുടിശിക അനുവദിക്കാൻ നടപടിയായെന്ന് പറയുന്നുണ്ടെങ്കിലും ഉത്തരവൊന്നും ഇറങ്ങിയിട്ടില്ല.
ഹയർ സെക്കൻഡറിയിൽ ഏതാണ്ട് 21,000 അധ്യാപകരാണ് കഴിഞ്ഞ വർഷം മൂല്യനിർണയത്തിൽ പങ്കെടുത്തത്. ഒരു പേപ്പർ നോക്കുന്നതിന് 8.50 രൂപയാണ് പ്രതിഫലം. 30 പേപ്പറാണ് ഒരു ദിവസം നോക്കേണ്ടത്. ഇതിനു പുറമേ ശമ്പള സ്കെയിൽ അനുസരിച്ച് ക്യാംപ് ഡിഎയുമുണ്ട്. ആകെ 32 കോടിയോളമാണ് മൂല്യനിർണയ പ്രതിഫല ഇനത്തിൽ നൽകേണ്ടത്. ഇതിൽ 20 കോടി ഇതിനകം വിതരണം ചെയ്തു. പ്ലസ് വൺ പരീക്ഷയ്ക്ക് 240 രൂപയും പ്ലസ്ടുവിന് 270 രൂപയും സർക്കാർ പരീക്ഷാ ഫീസ് ഇനത്തിൽ കുട്ടികളിൽ നിന്ന് ഈടാക്കുന്നുണ്ട്. ഈ വർഷത്തെ മൂല്യനിർണയം ആരംഭിക്കാനിരിക്കെ പ്രതിഫല കുടിശികയിൽ അധ്യാപകർ പ്രതിഷേധ ഭീഷണി ഉയർത്തുന്നതിനാൽ എത്രയും വേഗം പണം അനുവദിച്ച് പ്രശ്നം തീർക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
പുനർ മൂല്യനിർണയം നടത്തിയവർക്കും ഇംപ്രൂവ്മെന്റ് പരീക്ഷയുടെ മൂല്യനിർണയം നടത്തിയവർക്കും പ്രതിഫലം നൽകിയിട്ടുണ്ട്. എസ്എസ്എൽസി പരീക്ഷാ മൂല്യ നിർണയത്തിൽ പങ്കെടുത്ത അധ്യാപകർക്കും വൈകാതെ തന്നെ പ്രതിഫലം ലഭിച്ചിരുന്നു.