ADVERTISEMENT

കാസർകോട് ∙ നിക്ഷേപത്തട്ടിപ്പ് കേസിൽ കണ്ണൂർ കേന്ദ്രീകരിച്ചുള്ള കാനറാ ഫിഷ് ഫാർമേഴ്സ് വെൽഫെയർ പ്രൊഡ്യൂസേഴ്സ് കമ്പനി ഡയറക്ടർ രാഹുൽ ചക്രപാണിയെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. മധൂർ സ്വദേശി സാബ് ഇഷാക്കിന്റെ പരാതിയിൽ വിശ്വാസ വഞ്ചനയ്ക്കാണ് ഇയാളുടെ പേരിൽ കേസ്. ഇന്നലെ രാവിലെ ബന്തടുക്കയിലെ സുഹൃത്തിന്റെ വീട്ടിൽ രാഹുൽ ചക്രപാണി എത്തുന്നതറിഞ്ഞ് ബന്തടുക്കയിലെ നിക്ഷേപകരാണ് സമ്മർദം ചെലുത്തി കാസർകോട് സ്റ്റേഷനിലെത്തിച്ചത്. രാഹുൽ സ്വന്തം വാഹനത്തിലാണു സ്റ്റേഷനിലെത്തിയത്. ഇതിനിടെ പല തവണ പണം തിരികെ തരാമെന്നു പറ‍ഞ്ഞ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിക്ഷേപകർ വഴങ്ങിയില്ലെന്ന് നിക്ഷേപകരിലൊരാൾ പറ‍ഞ്ഞു. വൈകിട്ട് സ്റ്റേഷനിലെത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.‌

 കാസർകോട് കച്ചവടം നടത്തുന്ന സാബ് ഇഷാക്ക് 2.94 ലക്ഷം രൂപ തിരികെ തരാത്തതു സംബന്ധിച്ച് രാഹുൽ ചക്രപാണിക്കെതിരെ നൽകിയ പരാതിയിൽ തുടർന്നു കേസെടുക്കുകയായിരുന്നു. കാസർകോട് പഴയ പ്രസ് ക്ലബ് പരിസരത്തെ കമ്പനി ഓഫിസ്  2023 ഡിസംബറിൽ പൂട്ടിയിരുന്നു. നിക്ഷേപത്തുക രാഹുൽ ചക്രപാണിയുടെ അക്കൗണ്ടിലേക്കു മാറ്റിയെന്ന് ജീവനക്കാർ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. എന്നാൽ, തിരുവനന്തപുരം സ്വദേശിയായ സിഇഒയുടെ അക്കൗണ്ടിലേക്കു മാറ്റിയെന്നാണു രാഹുലിന്റെ മൊഴി. പൊലീസ് ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിക്കും. 

 പണം നഷ്ടപ്പെട്ട കൂടുതൽ പേർ പരാതിയുമായി ഇന്നലെ സ്റ്റേഷനിലെത്തി. പ്രാഥമിക അന്വേഷണം നടത്തി തുടർ നടപടിയെടുക്കുമെന്നു പൊലീസ് അറിയിച്ചു. കേരളത്തിലും കർണാടകയിലുമായി 15 ശാഖകളാണു കമ്പനിക്ക് ഉണ്ടായിരുന്നത്. മുൻപും പല നിക്ഷേപത്തട്ടിപ്പു കേസുകളിൽ അറസ്റ്റിലായിട്ടുണ്ട് രാഹുൽ ചക്രപാണി.

English Summary:

Rahul Chakrapani arrested in investment fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com