ADVERTISEMENT

തിരുവനന്തപുരം ∙ മത്സരാർഥിയുടെ സൗന്ദര്യത്തിനും നിറത്തിനും കലോത്സവങ്ങളിൽ മുൻഗണനയും മാർക്കുമുണ്ടെന്ന നർത്തകി സത്യഭാമയുടെ വാദം തെറ്റാണെന്നു സ്കൂൾ –സർവകലാശാല യുവജനോത്സവ മാന്വലുകൾ വ്യക്തമാക്കുന്നു. ആർ.എൽ.വി.രാമകൃഷ്ണന് എതിരെയുള്ള വിവാദ പരാമർശങ്ങളെ തുടർന്നാണ് നർത്തകരുടെ സൗന്ദര്യത്തിനും വിധി കർത്താക്കൾ പ്രത്യേകം മാർക്കു നൽകാറുണ്ടെന്നും ഇതു രേഖപ്പെടുത്താൻ പ്രത്യേക കോളമുണ്ടെന്നും സത്യഭാമ പറഞ്ഞത്. 

കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തയിനത്തിന്റെ വേഷത്തിന്റെ അനുയോജ്യത മാത്രമാണു കണക്കാക്കുന്നതെന്നും ഇതു രേഖപ്പെടുത്താനാണ് ഈ കോളം വിനിയോഗിക്കുന്നതെന്നും കലോത്സവങ്ങളിൽ വിധികർത്താക്കളായിരുന്ന പ്രമുഖ കലാകാരന്മാർ ചൂണ്ടിക്കാട്ടി. സർവകലാശാല കലോത്സവങ്ങളിൽ മോഹിനിയാട്ടത്തിന് മെയ്‌വഴക്കം, ഭാവാഭിനയം, ആഹാര്യശോഭ, താളം, മുദ്രകൾ, ചുടവുവയ്പ്പ് എന്നിവയാണ് മികവായി പരിഗണിക്കുന്നത്. ഭരതനാട്യം, കുച്ചിപ്പുടി, കഥകളി എന്നിവയിലും മത്സരാർ‌ഥിയുടെ ബാഹ്യസൗന്ദര്യം പരിഗണിക്കുന്ന പതിവില്ല.  മെയ്‌വഴക്കം, ചുവടുവയ്പ്പ്, ഭാവം, താളബോധം, മനോധർമം, അഭിനയം, അംഗചലനം, പശ്ചാത്ത സംഗീതവുമായുള്ള ഒത്തുപോക്ക് എന്നിവയിലെ പ്രകടനമാണ് മത്സരാർഥികളുടെ മികവും മാർക്കും ഉറപ്പിക്കുന്നത് എന്ന് അവർ വിശദീകരിച്ചു.

നിയമനടപടിയുമായി മുന്നോട്ട്: ആർഎൽവി 

തൃശൂർ ∙ നൃത്താധ്യാപിക സത്യഭാമ നടത്തിയ അധിക്ഷേപകരമായ പരാമർശങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രിക്കും പട്ടികജാതി കമ്മിഷനും പരാതി നൽകുമെന്നു നർത്തകൻ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. സാംസ്കാരിക മന്ത്രി, പട്ടികജാതിക്ഷേമ മന്ത്രി, ജില്ലാ പൊലീസ് മേധാവി എന്നിവർക്കും പരാതി നൽകും. 

കൊല്ലം ഭരണിക്കാവിലെ തന്റെ കുടുംബക്ഷേത്രത്തിൽ 28ന് നടക്കുന്ന ചിറപ്പ് ഉത്സവത്തിൽ നൃത്തം അവതരിപ്പിക്കാൻ രാമകൃഷ്ണനെ ക്ഷണിച്ചതായി നടനും തൃശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ് ഗോപി പറഞ്ഞു. എന്നാൽ, ആ ദിവസം മറ്റു തിരക്കുള്ളതിനാൽ ഉത്സവത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്നും ക്ഷണിച്ചതിനു നന്ദിയുണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞു. 

 കറുത്ത നിറമുള്ളവർക്കു വേണ്ടി കേരളത്തിലെ തെരുവുകളിൽ മോഹിനിയാട്ടം അവതരിപ്പിച്ചു പ്രതിഷേധിക്കുമെന്നു രാമകൃഷ്ണൻ പാലക്കാട്ട് പറഞ്ഞു. വിക്ടോറിയ കോളജിൽ കോളജ് ഡേയ്ക്ക് മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. 

2016ൽ നൃത്തപരിപാടിയുമായി ബന്ധപ്പെട്ടാണു കലാമണ്ഡലം സത്യഭാമ ആദ്യമായി വിളിക്കുന്നത്. കലാമണ്ഡ‍ലത്തിൽ പഠിക്കുന്ന സമയത്തും മാനസിക പീഡനങ്ങൾ നേരിടേണ്ടിവന്നെന്നും പിഎസ്‌സി നിയമനം ലഭിക്കാതിരിക്കാൻ ക്രിമിനൽ കേസ് നൽകിയെന്നും രാമകൃഷ്ണൻ പറഞ്ഞു. 

∙ മത്സരാർഥിയുടെ വേഷത്തിന്റെ ഭംഗിയാണ് പരിഗണിക്കുന്നത്. വേഷമെന്നത് വില‌പിടിപ്പുള്ള വസ്ത്രമെന്നല്ല മനസ്സിലാക്കേണ്ടത്. കലാരൂപത്തെ പൂർണമായി ഉൾക്കൊണ്ട് അവതരിപ്പിക്കുന്നതിന് പറ്റിയ വേഷവിധാനമാണോ എന്നാണു നോക്കുന്നത്. - മാർഗി മധു

∙‌ കലോത്സവങ്ങളിലെ നൃത്തമത്സരങ്ങളിൽ നിറം ഒരു കാരണവശാലും പരിഗണിക്കില്ല. നാട്യശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്ന ലക്ഷണത്തിൽ പോലും നിറത്തെക്കുറിച്ചു പറഞ്ഞിട്ടില്ല. - ഡോ. ശാലിനി ഹരികുമാർ, മോഹിനിയാട്ടം വിഭാഗം മേധാവി, ആർഎൽവി

∙ കല മാത്രമാണ് ജനങ്ങൾ ആസ്വദിക്കുന്നത്. കറുപ്പാണോ വെളുപ്പാണോ എന്നത് കലാസ്വാദനത്തിന്റെ ഘടകം അല്ല. കലാകാരന്റെ പ്രതിഭ മാത്രമാണ് ഘടകം. -  ഷിംന രതീഷ്, ഭരതനാട്യം വിഭാഗം മേധാവി, ആർഎൽവി 

English Summary:

Satyabhama said was wrong; Color and beauty have no mark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com