പദ്ധതി വിഹിതം മൂന്നാം ഗഡു വൈകി; ചെലവഴിക്കാനാകില്ല
Mail This Article
തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി 1851 കോടി രൂപ അനുവദിച്ചെങ്കിലും ഇതു ചെലവഴിക്കാൻ സാധിക്കില്ല. ഡിസംബറിൽ കൈമാറേണ്ടിയിരുന്ന ഫണ്ടാണ് സാമ്പത്തിക വർഷത്തിന്റെ അവസാന ആഴ്ചയ്ക്കു തൊട്ടുമുൻപ് അനുവദിച്ചത്.
വെള്ളിയാഴ്ച മുതലുള്ള ബില്ലുകൾ പോലും ട്രഷറിയിൽ നിന്നു പാസാക്കി പണം അനുവദിക്കാത്ത തരത്തിൽ നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുകയാണെന്ന് തദ്ദേശ സ്ഥാപന ജനപ്രതിനിധികൾ കുറ്റപ്പെടുത്തുന്നു. അവസാന ഗഡു അവസാന നിമിഷം അനുവദിച്ച നടപടി പ്രഹസനമാണെന്നും തദ്ദേശ സ്ഥാപനങ്ങളെ കബളിപ്പിക്കുകയാണു സർക്കാർ ചെയ്തതെന്നും കോൺഗ്രസിന്റെ രാജീവ്ഗാന്ധി പഞ്ചായത്തിരാജ് സംഘടന സംസ്ഥാന ചെയർമാൻ എം.മുരളി കുറ്റപ്പെടുത്തി. സർക്കാർ വഞ്ചനയിൽ പ്രതിഷേധിച്ച് കലക്ടറേറ്റുകളിലേക്കും ട്രഷറികളിലേക്കും കോൺഗ്രസ് വരും ദിവസങ്ങളിൽ മാർച്ച് നടത്തുമെന്നും മുരളി അറിയിച്ചു.