ADVERTISEMENT

എരുമേലി ∙ പ്ലാച്ചേരി വനംവകുപ്പ് ഓഫിസ് പരിസരത്ത് ഉദ്യോഗസ്ഥരുടെ അറിവോടെ കഞ്ചാവുകൃഷി നടത്തിയെന്ന സംഭവത്തിൽ, സ്റ്റേഷൻ ജീവനക്കാർ തന്നെ കുറ്റകൃത്യങ്ങൾ നടത്തുന്നത് അത്യന്തം ഗുരുതരമായി കാണണമെന്ന് ആവശ്യപ്പെട്ട് എരുമേലി റേഞ്ച് ഓഫിസറായിരുന്ന ബി.ആർ.ജയൻ ഡിഎഫ്ഒയ്ക്ക് റിപ്പോർട്ട് നൽകി. വന്യജീവി ആക്രമണവും കാട്ടുതീയും അതിതീവ്രമായിരിക്കുന്ന സമയത്ത് ഈ സംഭവം ഗൗരവമായി കാണണമെന്നാണ് റിപ്പോർട്ടിൽ. കോട്ടയം ജില്ലാ പൊലീസ് മേധാവി, ഡപ്യൂട്ടി എക്സൈസ് കമ്മിഷണർ, ഫ്ലയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എന്നിവർക്കും റിപ്പോർട്ടിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.

റിപ്പോർട്ടിലെ വിവരങ്ങൾ

പരിശോധന നടത്തിയ സമയത്ത് ചെടികൾ പറിച്ചു കളഞ്ഞിരുന്നു. എന്നാൽ, നട്ടുവളർത്തിയതിന്റെ ലക്ഷണങ്ങളും ഗ്രോ ബാഗുകൾ കണ്ടെത്തി. ഓഫിസിലെ രണ്ടു ജീവനക്കാർ ചേർന്നാണു ചെടി വച്ചുപിടിപ്പിച്ചത്. ഇതിൽ ഒരാൾ റേഞ്ച് ഓഫിസർക്ക് മുന്നിൽ മൊഴി നൽകുന്നതിനു 2 ദിവസം മുൻപ് ചെടികൾ പിഴുതെടുത്ത് നശിപ്പിച്ചു. വനം വകുപ്പിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരനെ സർവീസിൽ നിന്ന് നീക്കണം. നടപടിയെടുക്കുന്നതിൽ വീഴ്ചവരുത്തിയവർക്കെതിരെയും ശിക്ഷാനടപടി സ്വീകരിക്കണം. നട്ടുവളർത്തിയ കഞ്ചാവ് ചെടികളുടെയും ഇവ പിഴുത് കളഞ്ഞതിനു ശേഷമുള്ള 9 ഗ്രോബാഗുകളുടെയും ചിത്രങ്ങളും അന്വേഷണ റിപ്പോർട്ടിനൊപ്പം നൽകിയിട്ടുണ്ട്. ജീവനക്കാരിൽ കുറ്റസമ്മത വിഡിയോയും റിപ്പോർട്ടിനൊപ്പമുണ്ട്. 16നു റിപ്പോർട്ട് തയാറാക്കിയെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. 

റേഞ്ച് ഓഫിസർക്ക് മലപ്പുറത്തേക്ക് സ്ഥലംമാറ്റം 

എരുമേലി റേഞ്ച് ഓഫിസർ ബി.ആർ. ജയനെ അച്ചടക്ക നടപടിയിൽ സ്ഥലം മാറ്റിയത് മലപ്പുറം ജില്ലയിലേക്ക്. നിലമ്പൂർ സാമൂഹിക വനവൽക്കരണ വിഭാഗം റേഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. ജോലി സമയത്ത് ശകാരിക്കുകയും മാനസികമായി തളർത്തുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന് കാണിച്ചു വനിതാ ജീവനക്കാർ നൽകിയ പരാതിയിലാണു നടപടി.

English Summary:

Ganja cultivation in Forest Department Office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com