‘ബില്ലുകൾക്ക് അംഗീകാരം നൽകാത്തത് ഭരണഘടനാവിരുദ്ധം’: രാഷ്ട്രപതിക്കെതിരെ കേരളം കോടതിയിൽ
Mail This Article
ന്യൂഡൽഹി ∙ നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അംഗീകാരം നൽകാത്തതു ചോദ്യം ചെയ്ത് രാഷ്ട്രപതിക്കും ഗവർണർക്കുമെതിരെ കേരള സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഗവർണർ 7 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചതും 4 ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം നൽകാതിരുന്നതും ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്നാണു റിട്ട് ഹർജിയിലെ ആവശ്യം.
5 സർവകലാശാലാ നിയമ ഭേദഗതി ബില്ലുകൾ, കേരള സഹകരണ സൊസൈറ്റി ഭേദഗതി ബിൽ, കേരള ലോകായുക്ത ഭേദഗതി ബിൽ എന്നിവയാണ് ഗവർണർ രാഷ്ട്രപതിയുടെ അംഗീകാരത്തിനു വിട്ടത്. ഇതിൽ 5 ബില്ലുകൾക്ക് രാഷ്ട്രപതി അംഗീകാരം തടഞ്ഞു; സർവകലാശാലാ നിയമഭേദഗതിക്കായുള്ള 2 ബില്ലുകളിൽ തീരുമാനമില്ല.
നേരത്തേ പുറപ്പെടുവിച്ച ഓർഡിനൻസുകളിലെ അതേ വ്യവസ്ഥകളുള്ള ബില്ലുകൾക്കുൾപ്പെടെ ഗവർണർ അംഗീകാരം നൽകാത്തതുതന്നെ ഭരണഘടനാവിരുദ്ധമാണ്. 7 ബില്ലുകളും ഭരണഘടനാപരമായി തുടർനടപടിയെടുക്കാനെന്നോണം ഗവർണർക്ക് തിരികെ നൽകുന്നതായി പ്രഖ്യാപിക്കണം. ഏറെ വൈകി മാത്രം ബില്ലുകൾ രാഷ്ട്രപതിക്കു നൽകിയ നടപടി ഭരണഘടനാ ധാർമികതയ്ക്കു വിരുദ്ധമായതിനാൽ റദ്ദാക്കണം.