വിവാദ കലോത്സവം: അന്വേഷണത്തിന്റെ ആദ്യഘട്ടം മൊഴിയെടുക്കൽ; പരിശോധനാ വിഷയങ്ങൾ നിശ്ചയിച്ച് ആഭ്യന്തര അന്വേഷണ സമിതി
Mail This Article
തിരുവനന്തപുരം ∙ കേരള സർവകലാശാലാ യുവജനോത്സവം അലങ്കോലമായ സാഹചര്യം അന്വേഷിക്കാൻ സിൻഡിക്കറ്റ് ചുമതലപ്പെടുത്തിയ ആഭ്യന്തര അന്വേഷണ സമിതി പരിശോധനാ വിഷയങ്ങൾ തീരുമാനിച്ചു. ആദ്യഘട്ടത്തിൽ ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കും. പങ്കെടുത്ത കോളജ് അധികൃതർ, അപ്പീൽ കമ്മിറ്റി, ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവീസ് തുടങ്ങിയവരിൽ നിന്നാണു വിവരങ്ങൾ ശേഖരിക്കുക.
യുവജനോത്സവത്തിൽ അപ്പീലുകൾ ലഭിച്ച മത്സരങ്ങൾ, എത്ര അപ്പീലുകൾ, അപ്പീലിൽ എന്തു നടപടിയെടുത്തു, അപ്പീൽ വിധിയുണ്ടായിട്ടും തർക്കത്തിനിടയായെങ്കിൽ അതിന്റെ കാരണങ്ങൾ, എന്തൊക്കെ ഇടപെടലുകളാണ് ഉണ്ടായത്, കോളജുകളിൽ നിന്ന് അധ്യാപകർക്കൊപ്പമാണോ വിദ്യാർഥികൾ എത്തിയത്, യുവജനോത്സവത്തിന് എത്തിയവർക്കു മേൽ ആർക്കൊക്കെ ഉത്തരവാദിത്തം ഉണ്ടായിരുന്നു, സംഘടിതമായി യുവജനോത്സവത്തിൽ മറ്റു ലക്ഷ്യവുമായി എത്തിയവർ ഉണ്ടായിരുന്നോ, വിധികർത്താക്കളെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡവും അതിൽ പാളിച്ചയുണ്ടായിട്ടുണ്ടോ എന്നതും തുടങ്ങിയ വിഷയങ്ങളാണ് ആഭ്യന്തര സമിതി അന്വേഷിക്കുക. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ റിപ്പോർട്ട് വൈകാനിടയുണ്ട്.
വോട്ട് ഓൺ അക്കൗണ്ട്: സെനറ്റ് 27ന്
∙ സർവകലാശാല ബജറ്റ് അവതരിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി കിട്ടാത്ത സാഹചര്യത്തിൽ വോട്ട് ഓൺ അക്കൗണ്ടിന് 27 ന് സെനറ്റ് യോഗം ചേരും. ബജറ്റ് പാസാക്കുന്നതു വരെ സർവകലാശാലയുടെ ചെലവുകൾക്ക് ആവശ്യമായ പണം ചെലവഴിക്കുന്നതിനാണ് വോട്ട് ഓൺ അക്കൗണ്ട്.