ശമ്പളം മുടങ്ങൽ, ലോഡ്ഷെഡിങ്: രണ്ടിലൊരു പ്രതിസന്ധി മുന്നിൽ
Mail This Article
തിരുവനന്തപുരം∙ 500 കോടി രൂപ കടമെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ കെഎസ്ഇബിയിലും ശമ്പളം മുടങ്ങാൻ സാധ്യത. സർക്കാർ സ്ഥാപനങ്ങൾ കറന്റ് ചാർജ് കുടിശിക അടയ്ക്കുകയാണ് പ്രതിസന്ധി മറികടക്കാനുള്ള ഒരു വഴി. വൈകുന്നേരത്തെ അധിക ആവശ്യം നേരിടുന്നതിന് ദൈനംദിന വരുമാനം ഉപയോഗിച്ചാണ് മുൻകൂർ പണം നൽകി വൈദ്യുതി വാങ്ങുന്നത്. ഇതുമൂലമാണ് ശമ്പളം, പെൻഷൻ വിതരണം പ്രതിസന്ധിയിലാകുന്നത്. അധിക വൈദ്യുതി വാങ്ങാതിരുന്നാൽ ലോഡ്ഷെഡിങ് ആണു പോംവഴി.
വൈകുന്നേരങ്ങളിൽ അധിക ലോഡിന് അനുസരിച്ച് വൈദ്യുതി നൽകാൻ സാധിച്ചില്ലെങ്കിൽ വിതരണ ശൃംഖല തകരാറിലാകും. വൈദ്യുതി ക്ഷാമം മൂലം ഇപ്പോൾ തന്നെ പല പ്രദേശങ്ങളിലും വോൾട്ടേജ് കുറവാണെന്ന പരാതി ഉണ്ട്. ഇത് പരിഹരിക്കാനും കൂടുതൽ വൈദ്യുതി വാങ്ങി വിതരണം ചെയ്യുകയോ ലോഡ്ഷെഡിങ് ഏർപ്പെടുത്തുകയോ വേണം.
500 കോടി രൂപ വായ്പ നൽകാൻ സാധിക്കില്ലെന്ന് റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ വൈദ്യുതി ബോർഡിനെ അറിയിച്ചു. സർക്കാർ കുടിശിക ലഭിക്കാനുള്ള വൈദ്യുതി വിതരണ ലൈസൻസികൾക്ക് കടം കൊടുക്കാൻ പാടില്ലെന്നു റിസർവ് ബാങ്കിന്റെ നിർദേശം ഉള്ളതിനാൽ മറ്റ് ബാങ്കിങ് സ്ഥാപനങ്ങളിൽ നിന്നും ബോർഡിനു വായ്പ ലഭിക്കില്ല.
ഡാമുകളിലെ ജലനിരപ്പ് 48% ആയി കുറഞ്ഞു. ഞായറാഴ്ചത്തെ വൈദ്യുതി ഉപയോഗം 9.50825 കോടി യൂണിറ്റ് ആയിരുന്നു. വരും ദിവസങ്ങളിൽ ഇത് വീണ്ടും 10 കോടി കടക്കാനാണ് സാധ്യത. ഞായറാഴ്ച ഉപയോഗിച്ച വൈദ്യുതിയുടെ 8.21069 കോടി യൂണിറ്റും പുറത്തു നിന്നു വാങ്ങിയതാണ്.ജല വൈദ്യുതിയുടെ ഉൽപാദനം 1.11991 കോടി യൂണിറ്റ് ആയിരുന്നു.