മനുഷ്യ–വന്യമൃഗ സംഘർഷം: വഴിപാടായി പ്രഖ്യാപനങ്ങൾ; ദ്രുതകർമസേന ശക്തിപ്പെടുത്തൽ നടപടിക്ക് പണം അനുവദിച്ചില്ല
Mail This Article
തിരുവനന്തപുരം∙ മനുഷ്യ–വന്യമൃഗ സംഘർഷം ഇല്ലാതാക്കാൻ വനം വകുപ്പിന്റെ ദ്രുതകർമസേനകൾ (റാപ്പിഡ് റെസ്പോൺസ് ടീം) ശക്തിപ്പെടുത്താനും പുതിയവ രൂപീകരിക്കാനും തീരുമാനിച്ചെങ്കിലും പണമില്ലാതെ സർക്കാർ നടപടി വൈകുന്നു. മന്ത്രിസഭാ യോഗത്തിലും വന്യജീവി ആക്രമണം തടയാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിലും കർമസേനയെ ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിന് 38.07 കോടി രൂപ വേണമെങ്കിലും സാമ്പത്തികപ്രതിസന്ധി കാരണം ധനവകുപ്പ് പണം അനുവദിച്ചിട്ടില്ല.
നിലവിലുള്ള 15 കർമസേനകൾ കൂടാതെ 13 എണ്ണം കൂടി രൂപീകരിക്കാനും അടിസ്ഥാനസൗകര്യം ഒരുക്കാനും 36 കോടി ചെലവു പ്രതീക്ഷിക്കുന്നുണ്ട്. 18 വാഹനങ്ങൾ വാങ്ങാൻ 2.07 കോടിയും വേണം. തുക ലഭ്യമാക്കുന്നതു പരിശോധിച്ചു വരികയാണെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
പുതുതായി സൃഷ്ടിക്കുന്ന തസ്തികകൾക്ക് 1.07 കോടി രൂപയും പ്രതിവർഷം സർക്കാർ ചെലവഴിക്കണം. 21 സെക‍്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികകൾ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ തസ്തികയാക്കി ഉയർത്തുക, 75 ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികകൾ സെക‍്ഷൻ ഫോറസ്റ്റ് ഓഫിസർ തസ്തികയാക്കി ഉയർത്തുക, 21 ഫോറസ്റ്റ് ഡ്രൈവർ തസ്തികകളും 21 പാർട് ടൈം സ്വീപ്പർ തസ്തികകളും പുതുതായി സൃഷ്ടിക്കുക എന്നിവയാണ് വനം വകുപ്പിന്റെ ശുപാർശ. പമ്പ് ആക‍്ഷൻ ഗൺ, നൈറ്റ് വിഷൻ ക്യാമറകൾ എന്നിവ വാങ്ങാൻ വനം വകുപ്പ് നടപടി തുടങ്ങി. പണം കിട്ടുന്ന മുറയ്ക്ക് നൽകാമെന്ന വാഗ്ദാനമാണ് കമ്പനികൾക്ക് വകുപ്പു നൽകിയിരിക്കുന്നത്.