സർക്കാർ 768 കോടി നൽകും; കെഎസ്ഇബിയുടെ പ്രതിസന്ധി മാറി
Mail This Article
തിരുവനന്തപുരം∙ വൈദ്യുതി ബോർഡിന് സർക്കാർ 767.715 കോടി രൂപ അനുവദിച്ചു. അധിക വിലയ്ക്കു വൈദ്യുതി വാങ്ങാനും ശമ്പളം നൽകാനും തടസ്സമായിരുന്ന സാമ്പത്തിക പ്രതിസന്ധി ഇതോടെ ഒഴിവായി. വൈദ്യുതി വാങ്ങാൻ കഴിയുന്നതു മൂലം ലോഡ് ഷെഡിങ് ഒഴിവാകുകയും ചെയ്യും.
ബോർഡിന്റെ 2022–23ലെ നഷ്ടത്തിന്റെ 75% ആണ് സർക്കാർ ഏറ്റെടുത്തത്. ഇതു സംബന്ധിച്ച് ഡിസംബറിലും ജനുവരിയിലും സർക്കാർ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും പണം നൽകാനുള്ള അനുമതി ഇന്നലെയാണ് നൽകിയത്. നഷ്ടം സർക്കാർ ഏറ്റെടുക്കുന്നത് അടുത്ത നിരക്ക് വർധനയിൽ പ്രതിഫലിക്കും. ഡിസംബറിൽ 500 കോടി രൂപയും മാർച്ചിൽ 200 കോടിയും കടമെടുത്താണ് വൈദ്യുതി ബോർഡ് ശമ്പളവും പെൻഷനും ഉൾപ്പെടെ നൽകിയത്.
ഈ മാസാവസാനം 500 കോടി കൂടി കടമെടുക്കാനുള്ള ശ്രമം ഫലിക്കാതെ വന്നതോടെയാണ് പ്രതിസന്ധി കടുത്തതും സർക്കാർ ഇടപെട്ടതും. ജല അതോറിറ്റിയുടെ കറന്റ് ചാർജ് കുടിശികയായ 2086 കോടി രൂപ ഏപ്രിൽ മുതൽ 10 തവണകളായി ബോർഡിനു ലഭിക്കുമെന്നാണു പ്രതീക്ഷ.