സസ്പെൻഷനെതിരെ വെറ്ററിനറി വി.സി ഹൈക്കോടതിയിൽ
Mail This Article
കൊച്ചി∙ സസ്പെൻഷൻ ചോദ്യം ചെയ്ത് വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം. ആർ. ശശീന്ദ്രനാഥ് നൽകിയ ഹർജിയിൽ സത്യവാങ്മൂലം നൽകാൻ ചാൻസലർ കൂടിയായ ഗവർണർ സമയം തേടി. ഏപ്രിൽ ഒന്നിനു മുൻപ് സത്യവാങ്മൂലം നൽകണമെന്നു കോടതി നിർദേശിച്ചു. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ ഹർജി 3 നു വീണ്ടും പരിഗണിക്കും.
ചാൻസലർ നിയമിച്ച പുതിയ വി.സിയും കഴിഞ്ഞ ദിവസം രാജിവച്ചതായി സർക്കാരും ഹർജിക്കാരനും കോടതിയെ അറിയിച്ചു. വി.സി സ്ഥാനത്ത് ആളില്ലെങ്കിൽ പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെ എങ്ങനെ നടക്കുമെന്നു കോടതി ആരാഞ്ഞു. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും നിർദേശിച്ചു. ഈ സാഹചര്യത്തിൽ കേസ് അധികം നീട്ടാനാവില്ലെന്നു കോടതി വ്യക്തമാക്കി. ഏപ്രിൽ ഒന്നിനകം സത്യവാങ്മൂലം നൽകാമെന്നു ചാൻസലറുടെ അഭിഭാഷകൻ അറിയിച്ചു.
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായ ജെ. എസ്. സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തി എന്നാരോപിച്ചാണു ഡോ. ശശീന്ദ്രനാഥിനെ ചാൻസലർ സസ്പെൻഡ് ചെയ്‌തത്. എന്നാൽ സസ്പെൻഡ് ചെയ്യാൻ ചാൻസലർക്ക് അധികാരമില്ലെന്നും നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണു ഹർജി.