ഓൺലൈൻ പണം തട്ടിപ്പിന് ‘ബാങ്ക് അക്കൗണ്ട് വാടകയ്ക്ക്’; സജീവമല്ലാത്ത അക്കൗണ്ട് കണ്ടെത്തി ഇടപാട്
Mail This Article
തിരുവനന്തപുരം ∙ ഓൺലൈൻ തട്ടിപ്പുകാർക്കു പണമിടപാടിനായി ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കു നൽകുന്ന സംഘം സംസ്ഥാനത്ത് പെരുകുന്നു. നേരത്തേ ഉത്തര കേരളത്തിൽ മാത്രമായിരുന്ന ഇത്തരം സംഘം ഇപ്പോൾ എല്ലാ ജില്ലകളിലും വ്യാപകമാണെന്ന് സൈബർ പൊലീസ് പറയുന്നു. സംസ്ഥാനത്തിനു പുറത്തുള്ള ഓൺലൈൻ തട്ടിപ്പുകാർ ഇത്തരം അക്കൗണ്ടുകളിലൂടെയാണ് പണം കൊള്ളയടിക്കുന്നത്.
സജീവമല്ലാത്ത അക്കൗണ്ടുകൾ പ്രതിമാസം 10000–25000 രൂപ വരെ വാടക നൽകി തട്ടിപ്പുകാർ ഏറ്റെടുക്കുന്നതാണ് രീതി. ഇടപാടു നടന്നുകഴിഞ്ഞാൽ പണം ഈ അക്കൗണ്ടിൽ നിന്ന് പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയോ ആണ് പതിവ്. മിക്ക ഓൺലൈൻ തട്ടിപ്പുകളും സംബന്ധിച്ച അന്വേഷണം ഈ പ്രൈമറി അക്കൗണ്ടുകളിൽ അവസാനിക്കും. ‘വീട്ടിലിരുന്ന് സമ്പാദിക്കാം’ എന്ന വാഗ്ദാനത്തിലൂടെയും ഇത്തരം തട്ടിപ്പു നടക്കുന്നു.
വർക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലി എന്ന ആകർഷണത്തിൽ വീഴുന്നവരുടെ അക്കൗണ്ടുകളിലേക്ക് കൊള്ളയടിക്കുന്ന പണം നിക്ഷേപിക്കുകയും ഇടപാടുകാർ പറയുന്ന അക്കൗണ്ടുകളിലേക്ക് മാറ്റുകയുമാണ് രീതി. നിശ്ചിത ശതമാനം ഇവർക്ക് പ്രതിഫലമായി നൽകും. ഇത്തരത്തിൽ നിരപരാധികളായ ഒട്ടേറെപ്പേർ കേസുകളിൽ പ്രതിയാക്കപ്പെടുന്നതായും സൈബർ പൊലീസ് പറയുന്നു.
18 കേസുകൾ: അറിയാതെ മലയാളി യുവാവ്
ഡൽഹി സ്വദേശിയുടെ 8 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായതിന്റെ അന്വേഷണം അവസാനിച്ചത് തിരുവല്ലം സ്വദേശിയായ യുവാവിലാണ്. ഡൽഹിയിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയപ്പോൾ മാത്രമാണ് യുവാവ് ഇത് അറിയുന്നത്. ഇയാളുടെ പേരിൽ രാജ്യത്ത് പലയിടങ്ങളിലായി 18 കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. വർഷങ്ങൾക്ക് മുൻപ് ബിസിനസ് ആരംഭിക്കുന്നതിന്റെ ഭാഗമായി സുഹൃത്തിനു നൽകിയ അക്കൗണ്ടിൽ നിന്നാണ് ഇടപാടുകൾ. സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.