ഇലക്ഷനൊന്ന് കഴിഞ്ഞോട്ടെ...; അടിയിൽ നടപടി
Mail This Article
പത്തനംതിട്ട / കോട്ടയം ∙ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ കയ്യാങ്കളിക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിനു ശേഷം നടപടിക്കു സാധ്യത. യോഗത്തിൽ പങ്കെടുത്ത മന്ത്രി വി.എൻ.വാസവൻ സംസ്ഥാന നേതൃത്വത്തെ വിവരം ധരിപ്പിച്ചു. തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉടൻ ജില്ലയിലെത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യും. സംഭവം പുറത്തായതിൽ എൽഡിഎഫ് സ്ഥാനാർഥി ഡോ. ടി.എം.തോമസ് ഐസക് അടക്കമുള്ള നേതാക്കൾക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം.
തിങ്കളാഴ്ച രാത്രി ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അടൂർ മേഖലയിൽ പ്രചാരണം പോരെന്ന വിമർശനത്തിനു പിന്നാലെയാണു മുൻ എംഎൽഎ എ.പത്മകുമാറും സിഐടിയു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാറും തമ്മിൽ വാക്കേറ്റമുണ്ടായത്. അടൂരിൽ ഐസക്കിനെ തോൽപിക്കാനാണു ശ്രമമെന്ന് ആരോപിച്ച പത്മകുമാറിനെ ഹർഷകുമാർ കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. സംഭവശേഷം തിരഞ്ഞെടുപ്പു ചുമതലകളിൽനിന്നു രാജിവയ്ക്കുന്നതായി കാട്ടി പത്മകുമാർ കത്തു നൽകിയെന്നും അറിയുന്നു. ഐസക്കിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ദിവസം ഏനാത്തു നിന്ന് ആരംഭിച്ച റോഡ് ഷോ അടൂർ പിന്നിട്ടതോടെ ആളൊഴിഞ്ഞത് അടക്കമുള്ള കാര്യങ്ങൾ മുൻ ജില്ലാ യോഗങ്ങളിലും ചർച്ചയായിരുന്നു.
ജില്ലയിലെ പാർട്ടിയിലെ വിഭാഗീയത കൂടിയാണ് ഇപ്പോൾ പരസ്യമായിരിക്കുന്നത്. കെ.പി.ഉദയഭാനു സെക്രട്ടറി സ്ഥാനം ഒഴിയുന്നതോടെ അടുത്ത ജില്ലാ സെക്രട്ടറി ആരാകുമെന്ന തർക്കവും തമ്മിലടിക്കു പിന്നിലുണ്ടെന്നാണ് സൂചന. പത്മകുമാറും ഹർഷകുമാറും ഉൾപ്പെടെയുള്ള നേതാക്കൾ ഈ പദവിയിലെത്താൻ സാധ്യതയുള്ളവരാണ്.
അടിയുണ്ടായില്ല: മന്ത്രി വാസവൻ
പത്തനംതിട്ട / കോട്ടയം ∙ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കയ്യാങ്കളി ഉണ്ടായെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. രാത്രി വരെ താൻ യോഗത്തിലുണ്ടായിരുന്നു. പോരുംവരെ ഒരു പ്രശ്നവുമുണ്ടായിട്ടില്ല. അഭിപ്രായം പറയാനുള്ള കമ്മിറ്റിയാണ്. അങ്ങോട്ടും ഇങ്ങോട്ടും അഭിപ്രായം പറഞ്ഞെന്നു കരുതി എങ്ങനെയാണ് അടിപിടിയാവുക? മുഖ്യമന്ത്രിയുടെ യോഗങ്ങൾ എവിടെ വയ്ക്കുമെന്ന കാര്യത്തിൽ മാത്രമാണ് സംസാരമുണ്ടായത്.
കയ്യേറ്റമുണ്ടായെന്ന വാർത്ത നിഷേധിച്ചു സിപിഎം ജില്ലാ സെക്രട്ടറി വാർത്താസമ്മേളനം നടത്തി. സെക്രട്ടേറിയറ്റിൽ തർക്കങ്ങളും വാഗ്വാദങ്ങളും പതിവാണെന്നും വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണവിധേയരായ എ.പത്മകുമാർ, ഹർഷകുമാർ, മുതിർന്ന സെക്രട്ടേറിയറ്റ് അംഗങ്ങളായ രാജു ഏബ്രഹാം, ഓമല്ലൂർ ശങ്കരൻ എന്നിവർക്കൊപ്പമായിരുന്നു വാർത്താസമ്മേളനം. എന്നാൽ പാർട്ടി ഇക്കാര്യം അന്വേഷിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി സെക്രട്ടറി നൽകിയില്ല.