20 സീറ്റും നേടുമെന്ന് മത്സരം അവസാനിക്കും വരെ പറയും: എം.വി.ഗോവിന്ദൻ
Mail This Article
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 സീറ്റും എൽഡിഎഫ് നേടുമെന്നേ മത്സരം അവസാനിക്കും വരെ പറയാനാകൂവെന്നും അതിനു ശേഷം ബാക്കി കാര്യങ്ങൾ വിലയിരുത്താമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.
പാർട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കയ്യാങ്കളിയുണ്ടായെന്നത് തെറ്റായ വാർത്തയാണ്. എൽഡിഎഫ് ആദ്യം ജയിക്കുന്ന മണ്ഡലം പത്തനംതിട്ടയായിരിക്കും. ബിജെപി ഒരു സീറ്റിലും ജയിക്കില്ല. അവരുടെ സ്ഥാനാർഥികൾ ദുർബലരാണെന്ന് പറയുന്നില്ല. കഴിവുള്ളരൊക്കെയാണ്. തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു ദേശീയ പാർട്ടി സ്ഥാനം നഷ്ടമായാൽ മരപ്പട്ടി ചിഹ്നത്തിലൊക്കെ മത്സരിക്കേണ്ടി വരുമെന്നു കേന്ദ്ര കമ്മിറ്റി അംഗം എ..കെ.ബാലൻ പറഞ്ഞതൊന്നും കണക്കിലെടുക്കേണ്ട. ചെറിയൊരു യോഗത്തിൽ പറഞ്ഞതിനെ ആവശ്യമില്ലാതെ പർവതീകരിച്ചതാണ്.
ഒരിക്കലും പുറത്തു വരില്ലെന്നു കരുതിയാണ് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ബിജെപി പണം പിരിച്ചത്. കോൺഗ്രസിനും ബോണ്ട് വഴി വൻതുക കിട്ടിയിട്ടും ഇപ്പോൾ ടിക്കറ്റ് എടുക്കാൻ പണമില്ലെന്നാണ് പറയുന്നത്. ജനങ്ങളുള്ളപ്പോൾ സിപിഎമ്മിന് പണം പ്രശ്നമല്ല. ജനങ്ങളുടെ ചെലവിൽ പ്രവർത്തിക്കുന്ന പാർട്ടിയാണു സിപിഎം. നെല്ലുസംഭരണത്തിൽ കേന്ദ്രം കുടിശിക വരുത്തിയ തുക അനുവദിച്ച വാർത്ത പുറത്തുകൊണ്ടു വന്നത് മലയാള മനോരമയാണ്. മനോരമയെ വിമർശിക്കാറുണ്ടെങ്കിലും വസ്തുതാപരമായ കാര്യങ്ങൾ അംഗീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.