പോസ്റ്റർ നശിപ്പിച്ചതിന്റെ പേരിൽ തർക്കം; ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു
Mail This Article
കിളിമാനൂർ (തിരുവനന്തപുരം)∙ പോസ്റ്ററുകൾ നശിപ്പിച്ചതിന്റെ പേരിലുള്ള തർക്കത്തെ തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. പുളിമാത്ത് മേഖല കമ്മിറ്റി അംഗം കമുകിൻകുഴി പുതുവൽവിള വീട്ടിൽ എസ്.സുജിത്തി(24) നെയാണ് ബുധൻ രാത്രി പതിനൊന്നരയോടെ 4 പേർ വീട്ടിൽ കയറി വെട്ടിയത്.
സംഭവത്തിൽ മുഖ്യപ്രതി ആർഎസ്എസ് പ്രവർത്തകൻ പുളിമാത്ത് പയറ്റിങ്ങാക്കുഴിയിൽ ആർ.രതീഷി(35)നെ കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് കേസ്. വലതു കൈയ്ക്കു വെട്ടേറ്റ സുജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും പരുക്കുണ്ട്.
ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്റെ പോസ്റ്ററുകൾ ഡിവൈഎഫ്ഐക്കാർ നശിപ്പിച്ചു എന്ന് ആരോപിച്ചായിരുന്നു സജിത്തിനെ ആക്രമിച്ചത്. വീട്ടിൽ നിന്നു പുറത്തേക്ക് സജിത്തിനെ വലിച്ചിറക്കിയ സംഘം വെട്ടുകത്തി കൊണ്ട് വെട്ടിയും കമ്പി കൊണ്ട് തലയ്ക്ക് അടിച്ചും പരുക്കേൽപിച്ചു, സിമന്റ് കട്ട ഉപയോഗിച്ചും ആക്രമണം നടത്തി.
എൽഡിഎഫ് സ്ഥാനാർഥി വി.ജോയിയുടെ പോസ്റ്റർ നശിപ്പിച്ചത് ചോദ്യം ചെയ്ത സുജിത്തിനെ ആർഎസ്എസ് സംഘം വീട്ടിൽ കയറി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജുഖാൻ ആരോപിച്ചു. അതേസമയം, നേരത്തേ ഡിവൈഎഫ്ഐക്കാരുടെ ആക്രമണത്തിൽ പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലായിരുന്ന രതീഷിനെ ഡിസ്ചാർജ് ചെയ്ത ശേഷം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നു ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് പറഞ്ഞു.