ആദിവാസി ദമ്പതികളെ ആന ആക്രമിച്ചു; ഭാര്യ മരിച്ചു
Mail This Article
അമ്പലവയൽ\ നിലമ്പൂർ ∙ ഉൾവനത്തിൽ തേനെടുക്കാൻ പോയ ആദിവാസി ദമ്പതികളെ ആന ആക്രമിച്ചു. ഭാര്യ കാെല്ലപ്പെട്ടു. ഭർത്താവിന് ഗുരുതര പരുക്ക്. പരപ്പൻപാറ ചോലനായ്ക്ക കോളനിയിൽ മിനി (35) ആണ് മരിച്ചത്. പരുക്കേറ്റ ഭർത്താവ് സുരേഷ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മേപ്പാടി വനം റേഞ്ചിൽ വടേരി സെക്‌ഷൻ പരിധിയിൽ വയനാട്- മലപ്പുറം ജില്ലയുടെ അതിർത്തി പ്രദേശമായ പരപ്പൻപാറയിൽ ബുധൻ രാത്രി 7ന് ആയിരുന്നു അപകടം. തേനെടുക്കാൻ സംഘമായാണ് ഇവർ കോളനിയിൽ നിന്നു പോയത്. ഒപ്പമുണ്ടായിരുന്നവർ മുന്നിലായിരുന്നപ്പോഴാണ് സുരേഷും മിനിയും ആനയുടെ മുന്നിൽ പെട്ടത്. ഇവരുടെ നിലവിളി കേട്ട് മറ്റുള്ളവർ എത്തി ബഹളം കൂട്ടിയാണ് ആനയെ മാറ്റിയത്.
ഇന്നലെ രാവിലെ വിവരമറിഞ്ഞ് വാണിയമ്പുഴ ഡപ്യൂട്ടി റേഞ്ചർ ടി. അജികുമാറിന്റെ നേതൃത്വത്തിൽ വനം ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും സുരേഷിനെ മഞ്ചലിൽ ചുമന്ന് വനത്തിന് പുറത്ത് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മിനിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: വിഷ്ണു, ശക്തി, സുധീപ്, സുമിത്ര, രേഷ്മ