ഓൺലൈൻ തട്ടിപ്പ്: കണക്കുമായി കേന്ദ്രം, 2023ൽ കേരളത്തിന് നഷ്ടം 201.79 കോടി
Mail This Article
തിരുവനന്തപുരം ∙ കേരളത്തിൽനിന്ന് 2023ൽ മാത്രം ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 201.79 കോടി രൂപയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. 2023ൽ രാജ്യത്താകെ 7488.64 കോടിയാണ് നഷ്ടമായത്. ഭൂരിഭാഗം പണവും ചൈനയിലെ ബാങ്ക് അക്കൗണ്ടുകളിലേക്കാണു പോയത്. ഇന്നു സംസ്ഥാന പൊലീസ് സൈബർ മേധാവികളുടെ യോഗം ആഭ്യന്തരമന്ത്രാലയം വിളിച്ചിട്ടുണ്ട്. ഓരോ തട്ടിപ്പിനും തടയിടുമ്പോൾ പുതിയ രീതിയുമായി വരുന്ന ഓൺലൈൻ സംഘങ്ങളെ തടയാനുള്ള നിർദേശങ്ങൾ കേന്ദ്രം സംസ്ഥാനങ്ങളോടു തേടിയിട്ടുണ്ട്.
2023ൽ ഏറ്റവും കൂടുതൽ പണം നഷ്ടമായത് മഹാരാഷ്ട്രയിലാണ്– 990 കോടി. തെലങ്കാന (759), യുപി (721), തമിഴ്നാട് (661), കർണാടക (662), ഗുജറാത്ത് (650) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ കണക്ക്.
1930 എന്ന കേന്ദ്ര ഹെൽപ്‌ലൈൻ നമ്പറിലേക്കു പരാതിപ്പെട്ടവരുടെ മാത്രം കണക്കാണിത്. തട്ടിപ്പിനിരയാകുമ്പോൾത്തന്നെ വിളിച്ചാൽ ബാങ്കിൽനിന്നു പണം പിൻവലിക്കുന്നതു തടയാനാകും. കേരളത്തിലെ 201.79 കോടിയിൽ 36 കോടിയും രാജ്യത്താകെ 7488.64 കോടിയിൽ 921 കോടിയും ഇത്തരത്തിൽ തടഞ്ഞുവയ്ക്കാൻ കഴിഞ്ഞു.
‘വീട്ടിലിരുന്ന് പണമുണ്ടാക്കാം’ , പരസ്യങ്ങളിൽ പണം കളഞ്ഞു
കേരളത്തിൽ കൂടുതൽ പേർക്കും പണം നഷ്ടമായതു വീട്ടിലിരുന്നു പണമുണ്ടാക്കാമെന്നു പറയുന്ന പരസ്യങ്ങളിൽ ക്ലിക്ക് ചെയ്ത് പിന്നീട് ടെലിഗ്രാം എന്ന ആപ്പിലൂടെ നടത്തുന്ന ഓൺലൈൻ ട്രേഡിങ്ങിലാണ്. മിക്കവരും വിദ്യാസമ്പന്നർ.
തട്ടിപ്പിനിരയായവരിൽ കൂടുതലും തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് നഗരങ്ങളിലുള്ളവരാണ്. ഈമാസം 15 മുതൽ ഈ നഗരങ്ങളിലെ പ്രധാന 10 ബാങ്കുകളിലെ പതിവ് ഇടപാടുകാരുടെ യോഗം വിളിച്ച് പൊലീസ് ബോധവൽക്കരണം നടത്തും.